ഇരുട്ടിന് മാറ്റമില്ല; ഇന്നും പവർകട്ട്; പരിഹാരം അകലെ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പിഴവിൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെ പവർകട്ട് ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
മുന്നറിയിപ്പില്ലാതെ കൊടുംചൂടിൽ തുടരുന്ന പവർകട്ടിൽ ജനജീവിതം ദുസ്സഹമാണ്. നിശ്ചയിച്ചിരിക്കുന്ന സമയത്തിന് ശേഷവും പലപ്പോഴും വൈദ്യുതി മുടങ്ങുന്നുമുണ്ട്. എത്രനേരം പവർകട്ട് ഏർപ്പെടുത്തുമെന്നതിൽ സർക്കാരിനോ കെഎസ്ഇബിക്കോ ഒരു ധാരണയുമില്ല. ആഴ്ചകളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
അതിനിടെ, അമിതവിലയ്‌ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമവും സർക്കാർ ഉപേക്ഷിച്ചിരുന്നു. കമീഷനടിക്കാൻ അവസരമില്ലെന്നുകണ്ടാണ് തൽക്കാലം നീക്കം ഉപേക്ഷിക്കാൻ സർക്കാര്‍ തീരുമാനിച്ചത്. നാഷണൽ തെർമൽ പവർ കോർപറേഷനിൽനിന്ന് വാങ്ങുമ്പോള്‍ യൂണിറ്റിന് 30 രൂപയാകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇതില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്കും ലഭ്യമാകുമെന്ന് കണ്ടതോടെയാണ് അവരെ ഒഴിവാക്കാൻ നീക്കം. മറ്റ് ഏജൻസികളെയും ഇടനിലക്കാരെയും ഉൾപ്പെടുത്തി കമീഷനടിക്കാനുള്ള ശ്രമമാണ് തീരുമാനത്തിന് പിന്നിലെന്ന സംശയവും ബലപ്പെടുന്നു. പ്രതിസന്ധി രൂക്ഷമായതോടെ സർക്കാരിനുവേണ്ടി ചരടുവലിയുമായി ഇടനിലക്കാർ സജീവമായി.









0 comments