ad
Deshabhimani

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ മിസൈലാക്രമണം; 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 3 പേരെ കാണാതായി

Ship

എണ്ണ കപ്പലിന് നേരെ ഉണ്ടായ മിസൈൽ ആക്രമണം |Photo:NDTV

വെബ് ഡെസ്ക്

Published on Jun 10, 2026, 09:42 PM | 2 min read

മസ്‌കറ്റ് : ഗൾഫ് മേഖലയിലെ യുഎസ്-ഇറാൻ സംഘർഷങ്ങൾക്കിടയിൽ ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഉണ്ടായ മിസൈലാക്രമണത്തിൽ 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.


ഹോർമുസ് കടലിടുക്കിന് സമീപം സഞ്ചരിക്കുകയായിരുന്ന സെറ്റെബെല്ലോ എന്ന എണ്ണ ടാങ്കറിന് നേരെയാണ് മിസൈലാക്രമണം ഉണ്ടായത്. മിസൈൽ കപ്പലിന്റെ എഞ്ചിൻ റൂമിൽ തുളച്ചുകയറിയതിനെ തുടർന്ന് വൻ തീപിടുത്തമുണ്ടായി. കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 24 പേരും ഇന്ത്യൻ പൗരന്മാരായിരുന്നു. ഒമാനിലെ സോഹാർ തുറമുഖത്തിന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോൾ കപ്പലിൽ നിന്ന് അപായ സന്ദേശം പുറപ്പെടുവിക്കുകയായിരുന്നു. കാണാതായ ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായി ചേർന്ന് സജീവമായ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.


യുഎസ്-ഇറാൻ പോരാട്ടത്തിനിടയിൽ കപ്പലുകൾ


ഇറാനിലേക്കുള്ള ചരക്കുനീക്കം തടയാൻ ലക്ഷ്യമിട്ട് അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധവുമായി ബന്ധപ്പെട്ടാണ് ഈ ആക്രമണം നടന്നതെന്ന് ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസിയായ 'ആംബ്രേ' വിലയിരുത്തി. ഇത്തരം ആക്രമണങ്ങളിൽ കപ്പലിന്റെ പിൻഭാഗം തകർക്കുന്നതിന് മുൻപ് ജീവനക്കാരെ മുൻഭാഗത്തേക്ക് മാറ്റാൻ നിർദ്ദേശം നൽകാറുണ്ട്.


കഴിഞ്ഞ ഏപ്രിൽ മാസം ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ ചരക്കുനീക്കം ഇറാൻ തടസപ്പെടുത്തിയതോടെയാണ് യുഎസ് ശക്തമായ ഉപരോധം ഏർപ്പെടുത്തിയത്. ഇരുപക്ഷവും തമ്മിലുള്ള ഈ പ്രതികാരം അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണയും വാതകവും എത്തിക്കുന്ന ഈ തന്ത്രപ്രധാന പാതയെ സിവിൽ കപ്പലുകൾക്ക് ഏറ്റവും അപകടം പിടിച്ച മേഖലയാക്കി മാറ്റിയിരിക്കുകയാണ്. ജൂൺ 8 വരെയുള്ള കണക്കുകൾ പ്രകാരം യുഎസ് നിർദേശങ്ങൾ പാലിക്കാത്ത 7 കപ്പലുകൾ അമേരിക്കൻ സൈന്യം തകർക്കുകയും 130ലധികം കപ്പലുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.


കപ്പൽ ജീവനക്കാർക്ക് ഭീഷണിയായി ഗൾഫ് തീരം


ഒമാൻ തീരത്തെ ഈ ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ല. മാർച്ച് തുടക്കം മുതൽ യുഎഇ, കുവൈറ്റ്, ഒമാൻ തീരങ്ങളിലായി ഡസൻ കണക്കിന് വാണിജ്യ കപ്പലുകളാണ് ഇരുപക്ഷത്തിന്റെയും ആക്രമണങ്ങൾക്ക് ഇരയായിട്ടുള്ളത്. മേയ് അവസാന വാരത്തിൽ മസ്‌കറ്റിന് കിഴക്ക് മറ്റൊരു എണ്ണക്കപ്പലിന് നേരെയും, ഈ വർഷം ആദ്യം ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപവും സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ ജീവനക്കാരുടെ ആസ്ഥാനങ്ങളിലൊന്നായ ഇന്ത്യയിലെ നാവികരാണ്, ഈ ആഗോള സൈനിക പോരാട്ടത്തിനിടയിൽ നിരന്തരം അപകടങ്ങളിൽപ്പെടുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home