നൈജീരിയയിൽ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ 130 വിദ്യർഥികളെ മോചിപ്പിച്ചു

നൈജീരിയയിലെ കത്തോലിക്കാ സ്കൂളിൽ നിന്ന് കഴിഞ്ഞ മാസം തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ 130 സ്കൂൾ കുട്ടികളെയും ജീവനക്കാരെയും മോചിപ്പിച്ചു.
നൈജീരിയയിലെ ഉത്തര-മധ്യ ഭാഗത്തായി വരുന്ന നൈജർ സംസ്ഥാനത്തെ പാപ്പിരി കമ്മ്യൂണിറ്റിയിലെ സെന്റ് മേരീസ് കത്തോലിക്കാ സ്കൂളിൽ നവംബർ 21 ആയിരുന്നു ആക്രമണം. കുറഞ്ഞത് 303 സ്കൂൾ കുട്ടികളെയും 12 അധ്യാപകരെയും തോക്കുധാരികൾ പിടികൂടി കടത്തിക്കൊണ്ടു പോയി.
ഇതിനിടെ അമ്പത് പേർ രക്ഷപ്പെട്ടു. ഈ മാസം ആദ്യം 100 സ്കൂൾ കുട്ടികളെ മോചിപ്പിച്ചു. ശേഷിച്ചവരെയാണ് ഇപ്പോൾ പുറത്തെത്തിച്ചിരിക്കുന്നത് എന്ന് നൈജർ സംസ്ഥാന പോലീസ് വക്താവ് വാസിയു അബിയോഡൺ പ്രസ്താവനയിൽ പറഞ്ഞു.
മോചിതരായ സ്‌കൂൾ കുട്ടികൾ തിങ്കളാഴ്ച നൈജർ സംസ്ഥാന തലസ്ഥാനമായ മിന്നയിൽ എത്തുമെന്നും ക്രിസ്മസിന് അവരുടെ മാതാപിതാക്കളോടൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
സൈനിക ഇന്റലിജൻസ് നയിക്കുന്ന ഒരു ഓപ്പറേഷനെ തുടർന്നാണ് സ്‌കൂൾ കുട്ടികളുടെ മോചനം," എന്നും അറിയിച്ചു.
നവംബർ 21 ലെ തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. നൈജീരിയയിലെ സംഘർഷഭരിതമായ വടക്കൻ പ്രദേശങ്ങളിൽ മോചനദ്രവ്യത്തിനായി സ്കൂളുകളെയും യാത്രക്കാരെയും തട്ടിക്കൊണ്ടുപോകൽ പതിവാണ്.
നൈജീരിയയിൽ അടുത്തിടെ ആവർത്തിച്ച കൂട്ട തട്ടിക്കൊണ്ടുപോകലുകളുടെ തുടർച്ചയായാണ് നൈജർ സംസ്ഥാനത്തും സംഭവിച്ചത്. അയൽ സംസ്ഥാനമായ കെബ്ബിയിലെ മാഗ പട്ടണത്തിൽ സമാനമായ സാഹചര്യങ്ങളിൽ 25 സ്കൂൾ കുട്ടികളെ കടത്തിക്കൊണ്ടു പോയിരുന്നു. ഇതിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് നൈജറിലെ ആക്രമണം ഉണ്ടായത്.


തെക്കൻ ക്വാറ സംസ്ഥാനത്തെ ഒരു പള്ളിയും ഇതേ സമയത്ത് ആക്രമിക്കപ്പെട്ടു. തട്ടിക്കൊണ്ടുപോയ 38 ആരാധകരെ കഴിഞ്ഞ മാസം മോചിപ്പിച്ചു.
നൈജീരിയൻ അധികാരികൾ സാധാരണയായി രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താറില്ല. ഇത്തരം കേസുകളിൽ അറസ്റ്റുകൾ അപൂർവമാണ്. മോചനദ്രവ്യം നൽകിയാണ് മോചനങ്ങൾ അധികവും നടത്തുന്നത്. നിയമനടപടികൾ പരാജയപ്പെടുന്നു എന്ന വിമർശനമുണ്ട്.










0 comments