ഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കാൻ സൈന്യത്തെ നിയോഗിച്ച് നെതന്യാഹു

ഗാസ: ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും സൈനിക നിയന്ത്രണത്തിലാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കിൽ നടന്ന ഒരു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗാസയുടെ 50 ശതമാനത്തിൽ നിന്ന് ഘട്ടം ഘട്ടമായി നിലവിൽ 60 ശതമാനം പ്രദേശത്തേക്ക് ഇസ്രയേൽ സൈന്യം നിയന്ത്രണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും, ഇത് 70 ശതമാനത്തിലേക്ക് എത്തിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഗാസ മുഴുവൻ പിടിച്ചെടുക്കണമെന്നാണ് സമ്മേളനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടത്.
നിലവിൽ ഗാസയിലെ ഭൂരിഭാഗം ജനങ്ങളും കുടിയിറക്കപ്പെട്ടിരിക്കുകയാണ്. ഇസ്രയേൽ നിയന്ത്രണം കൂടുതൽ വികസിപ്പിച്ചാൽ, ശേഷിക്കുന്ന പലസ്തീൻ ജനത ഗാസയുടെ ചെറിയൊരു പ്രദേശത്തേക്ക് ചുരുങ്ങാൻ നിർബന്ധിതരാകും.
2025 ഒക്ടോബറിൽ ഒപ്പുവെച്ച കരാർ പ്രകാരം ഗാസയുടെ 53 ശതമാനം ഉൾക്കൊള്ളുന്ന "യെല്ലോ ലൈൻ" എന്ന സൈനിക അതിർത്തിയിലേക്ക് ഇസ്രയേൽ പിൻവാങ്ങിയിരുന്നു. എന്നാൽ, ഈ അതിർത്തിരേഖ ഇസ്രയേൽ നിശബ്ദമായി ഗാസയുടെ ഉള്ളിലേക്ക് നീക്കുകയാണെന്ന് ഹമാസ് ആരോപിച്ചു.
ഇസ്രായേലിന്റെ ഈ പുതിയ നീക്കങ്ങൾ വെടിനിർത്തൽ കരാറിനെ അട്ടിമറിക്കുന്നതാണെന്നും, സമാധാന ചർച്ചകൾക്കും സംഘർഷം ലഘൂകരിക്കാനുമുള്ള എല്ലാ പ്രതീക്ഷകളെയും ഇത് തകർക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി.











0 comments