print edition ലെബനനുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് ഇസ്രയേൽ

ടെൽഅവീവ്/ബെയ്‌റൂത്ത്: കടുത്ത ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനിടെ ലെബനനുമായി നേരിട്ട് ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ഇസ്രയേൽ. ലെബനൻ സർക്കാരുമായി ചർച്ച ചെയ്യാൻ ആലോചിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു.
ഹിസ്ബുള്ളയുടെ നിരായുധീകരണമെന്ന ലക്ഷ്യമാണ് ഇസ്രയേലിനുള്ളത്. എന്നാൽ, ഇസ്രയേൽ സ്വന്തം നിലയ്‌ക്ക് ചർച്ചയ്‌ക്ക് തയ്യാറായതല്ലെന്നും യുഎസിന്റെ സമ്മർദങ്ങൾക്ക് വഴങ്ങുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
താൽക്കാലിക വെടിനിർത്തലിനായി ലെബനൻ ശ്രമിക്കുകയാണെന്നും കഴിയുന്നത്ര വേഗം ചർച്ചകൾ സാധ്യമാകുമെന്നും ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. അതേസമയം, നീരായുധീകരണത്തിന് ഹിസ്‌ബുള്ള തയ്യാറല്ലെന്നും ഇസ്രയേലിനെതിരായ ആക്രമണങ്ങൾ കടുപ്പിക്കുമെന്നുള്ള റിപ്പോർട്ടുകളുമുണ്ട്.
ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതുമുതൽ ഇസ്രയേൽ ലെബനനിൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.
ഹിസ്‌ബുള്ള ഇസ്രയേലിലും കനത്ത പ്രഹരമേൽപ്പിക്കുകയാണ്. ഇറാനിലെ വെടിനിർത്തലിനുശേഷവും ലെബനനെ ചോരയിൽ മുക്കുന്ന സമീപനമാണ് ഇസ്രയേൽ സ്വീകരിക്കുന്നത്.










0 comments