നേപ്പാൾ മിന്നൽ പ്രളയം
തിരിച്ചറിയാനാവാതെ അഞ്ഞൂറോളം മൃതദേഹങ്ങൾ, കാണാതയവരെ കാത്തിരിക്കുന്നത് ആയിരങ്ങൾ

കാഠ്മണ്ഡു:നേപ്പാൾ പ്രളയ ദുരന്തത്തിൽ ഇതുവരെ 1,344 പേരുടെ മരണം സ്ഥിരീകരിച്ചു. അയ്യായിരത്തോളം പേര്‍ക്കായി പതിനൊന്നാം ദിവസവും തെരച്ചിൽ തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങളിൽ 85 എണ്ണം കുട്ടികളുടേതാണ്. ഇനിയും 600 ഓളം കുട്ടികളെ കണ്ടെത്താനുണ്ട്. 500 ഒളം മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ തിരിച്ചറിയുക വെല്ലുവിളിയാണ്. മിന്നൽ പ്രളയത്തിൽ അവയവങ്ങൾ വേര്‍പെട്ട് ചിതറിയ നിലയിലാണ്.
ദുന്തമുഖത്തു നിന്നും 13,100 പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ പൊലീസ് അറിയിപ്പിൽ വ്യക്തമാക്കി. ആയിരത്തോളം മൃതദേഹ ഭാഗങ്ങൾ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം സംസ്കരിച്ചിട്ടുണ്ട്. ഇവയിൽ 98 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.
ചൈനീസ് അതിര്‍ത്തിക്ക് അകത്തും മിന്നൽ പ്രളയവും ഉരുൾപൊട്ടലും വൻ നാശമാണ് വിതച്ചത്. 31 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും 500 ഓളം പേര്‍ക്കായി തെരച്ചിൽ തുടരുന്നു.
മലവെള്ളപ്പാച്ചിലിൽ തകര്‍ന്ന വിദ്യാലയം,ഇതിനകത്ത് കുട്ടികളുണ്ടായിരുന്നു
ആഗസ്ത് 26 ന് നേപ്പാൾ തിബറ്റ് അതിര്‍ത്തിയിൽ മഞ്ഞമല ഇടിഞ്ഞ് ഭോട്ടോകോഷി നദിയിൽ പതിച്ചാണ് അപകട കാരണമായ മിന്നൽ പ്രളയവും മലയിടിച്ചിലുകളും ഉണ്ടായത്. നേപ്പാളിന്റെ മധ്യ വടക്കൻ മേഖലകളിൽ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും തകര്‍ത്ത് ഒഴുക്കി കൊണ്ടുപോയി. കാണാതായവരുടെ ബന്ധുക്കൾ ഡിഎൻഎ സാമ്പിളുകൾ നൽകി കാത്തിരിക്കുന്ന നിസഹായതയിലും സങ്കടങ്ങളിലുമാണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഏറ്റവും അധികം മൃതദേഹങ്ങൾ കണ്ടെടുത്തത് ചിറ്റ്വാൻ ജില്ലയിലാണ്. 368 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നവൽപരാസി ഈസ്റ്റ്, നവൽപരാസി വെസ്റ്റ്, നുവാകോട്ട്, രസുവ, ഗോർഖ, ധാഡിംഗ്, തനാഹുൻ എന്നീ ജില്ലകളിലും വൻ മനുഷ്യ ദുരന്തമുണ്ടായി.

ഇതിനിടെ ദുരന്തം നടന്ന് പത്ത് ദിവസം പിന്നിട്ടപ്പോഴും നാല് പേരെ അത്ഭുതരമായി രക്ഷപെടുത്താൻ കഴിഞ്ഞു. തൃശൂലി വൈദ്യുത പദ്ധതിയുടെ ടണലുകളിൽ നിന്ന് മൂന്ന് പേരെയും തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് പ്രായമായ ഒരു സ്ത്രീയെയും രക്ഷാ പ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു. ഇത് രക്ഷാ പ്രവര്‍ത്തനത്തിലെ നേട്ടവും പുതിയ പ്രതീക്ഷയുമായി.
എല്ലാം നഷ്ടമായവര്‍
വീണ്ടും പ്രളയ ഭീതി
വീടും കുടുബവും ആശ്രയമായിരുന്ന കൃഷി ഭൂമിയും എല്ലാം നഷ്ടമായ ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വിദ്യലയങ്ങളും ആശുപത്രി കെട്ടിടങ്ങളുമാണ് ഇവര്‍ക്ക് അഭയ കേന്ദമായി ഒരുക്കിയിട്ടുള്ളത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ഗോര്‍ഖ ജില്ലയിലെ ചുമ്നുബ്രി നഗരസഭാ പ്രദേശത്ത് വീണ്ടും പ്രളയം റിപ്പോര്‍ ചെയ്തു. ഇവിടെ നാല് വീടുകളും ഒരു പാലവും ഒഴുകിപ്പോയി. ഞായറാഴ്ച രാവിലെയാണ് നമ്രുങ് ഖോല നദി കരകവിഞ്ഞത്.
പ്രദേശവാസികളുടെ ജാഗ്രതയും തക്ക സമയത്ത് ഓടി രക്ഷപെടാൻ കഴിഞ്ഞതും മനുഷ്യ ദുരന്തം ഒഴിവാക്കി. നേരത്ത ഉണ്ടായത് പോലെ നദിയുടെ ഉറവിട സ്ഥാനത്ത് മണ്ണും ചളിയും അടിഞ്ഞ് ഒഴുക്ക് തടസപ്പെടുകയും പെട്ടെന്ന് പൊട്ടി താഴേക്ക് ഒഴുകി എത്തുകയും ചെയ്തതാണ് പ്രളയ കാരണായത് എന്നാണ് വിലയിരുത്തൽ. നമ്രുങ് ഖോല നദി ബുധിഗണ്ഡകി നദിയിലാണ് പതിക്കുന്നത് എന്നതിനാൽ ബുധിഗണ്ഡകിയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ മേഖലയിലെ രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും പ്രളയത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്.









0 comments