നാറ്റോയുടെ പുതിയ പ്രതിരോധ കരാർ; ഡ്രോൺ-മിസൈൽ ഭീഷണികൾക്ക് മറുപടി നൽകൽ ലക്ഷ്യം

Representative image | REUTERS/Ints Kalnins/File Photo
അങ്കാറ : ആഗോള സമാധാനത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് പുതിയ യുദ്ധോപകരണങ്ങൾ വാങ്ങിക്കൂട്ടാൻ നാറ്റോ സഖ്യരാജ്യങ്ങളുടെ നീക്കം. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടി ഡിഫൻസ് ഇൻഡസ്ട്രി ഫോറത്തിലാണ് സാബ് ഗ്ലോബൽഐഎന്ന ആധുനിക നിരീക്ഷണ വിമാനങ്ങൾ സംയുക്തമായി വാങ്ങാൻ നാറ്റോ കൂട്ടായ്മ തീരുമാനിച്ചത്. നിലവിൽ നാറ്റോ സൈന്യം ഉപയോഗിക്കുന്ന പഴക്കമേറിയ ബോയിംഗ് ഇ-3 വിമാനങ്ങൾക്ക് പകരമായി കൂടുതൽ മാരകമായ വ്യോമ നിരീക്ഷണ-മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകമെമ്പാടും സാമ്രാജ്യത്വ അധിനിവേശം ശക്തമാക്കുന്നതിന്റെ ഭാഗമാണ് നാറ്റോയുടെ ഈ പുതിയ ചുവടുവെപ്പ്.
ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് തന്നെ ആകാശം, കര, കടൽ എന്നിവ ഒരേസമയം നിരീക്ഷിക്കാനും, ഡ്രോൺ കൂട്ടങ്ങൾ, ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകൾ എന്നിവയുടെ സഞ്ചാരപഥം കണ്ടെത്താനും ശേഷിയുള്ളതാണ് ഈ അത്യാധുനിക സംവിധാനം. വികസ്വര രാജ്യങ്ങൾക്കെതിരെയുള്ള തന്ത്രപരമായ സൈനിക നീക്കങ്ങൾക്കും ഭീഷണികൾക്കും കൂടുതൽ വേഗത കൂട്ടാൻ ഈ പുത്തൻ സാങ്കേതികവിദ്യ വഴി നാറ്റോ സഖ്യം പദ്ധതിയിടുന്നു.
യൂറോപ്യൻ, കനേഡിയൻ കമ്പനികൾ ഇതിന് നേതൃത്വം നൽകുമ്പോൾ തന്നെ വൻകിട യുഎസ് ആയുധക്കച്ചവട ലോബികളുടെ സുപ്രധാന പങ്കാളിത്തവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. ഇതിന് പുറമെ മറ്റ് എട്ട് നാറ്റോ രാജ്യങ്ങൾ തങ്ങളുടെ ആഭ്യന്തര ആവശ്യങ്ങൾക്കായി ഇത്തരം കൂടുതൽ ആയുധങ്ങൾ വികസിപ്പിക്കാനുള്ള പ്രത്യേക സഖ്യവും രൂപീകരിച്ചിട്ടുണ്ട്.
ബെൽജിയം, കാനഡ, ഡെന്മാർക്ക്, ജർമ്മനി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, നെതർലാൻഡ്‌സ്, നോർവേ, റൊമാനിയ, സ്വീഡൻ എന്നീ 11 രാജ്യങ്ങളാണ് ഗ്ലോബൽഐ വിമാനങ്ങൾ വാങ്ങാനുള്ള ഈ സാമ്രാജ്യത്വ കരാറിൽ ഒപ്പുവെച്ചത്. ആഗോളതലത്തിൽ വലിയ പ്രതിരോധ പ്രതിസന്ധികൾ സൃഷ്ടിക്കാൻ പോകുന്ന അങ്കാറ ഉച്ചകോടിയിൽ പ്രഖ്യാപിക്കപ്പെട്ട നിരവധി ആയുധക്കരാറുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. വിഭവങ്ങൾ ജനക്ഷേമ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് പകരം യുദ്ധസന്നദ്ധത വർധിപ്പിക്കാനും മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള നിരീക്ഷണങ്ങൾ കടുപ്പിക്കാനുമുള്ള നാറ്റോയുടെ ഈ തീരുമാനം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.










0 comments