കള്ളാടി മണ്ണിടിച്ചിൽ; മൂന്ന് മരണം, അഞ്ചുപേർ ഇപ്പോഴും കാണാമറയത്ത്, തെരച്ചിൽ തുടരും

മണ്ണിടിച്ചില്‍ നടന്ന സ്ഥലത്ത് തെരച്ചില്‍ നടത്തുന്നു (Photo: Sivaprasad)
കൽപ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. അഞ്ചുപേരെ കാണാതായി. മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ, ബിഹാർ സ്വദേശി ഭികാഷ് കുമാർ ജാർഖണ്ഡ് സ്വദേശി അൻമോൾ എന്നിവരാണ് മരണപ്പെട്ടതെന്ന് മന്ത്രി ടി സിദ്ധീഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിക്രം റാണ, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസ്രുദ്ധീൻ അൻസാരി എന്നിവരെയാണ് കണ്ടെത്താനുള്ളത്. അപകടത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരും. വലിയ രീതിയിലുള്ള മണ്ണിടിച്ചിലാണ് കള്ളാടിയിൽ സംഭവിച്ചിരിക്കുന്നത്. നിലവിൽ രക്ഷാപ്രവർത്തനത്തിനാണ് നേതൃത്വം നൽകുന്നതെന്ന് മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.
എൻഡിആർഎഫിന്റെ വയനാട്, കോഴിക്കോട് സംഘവും ഫയർഫോഴ്സും സിവിൽ ഡിഫൻസ് ഉൾപ്പടെയുള്ള എല്ലാ സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കള്ളാടി മീനാക്ഷി പാലത്തിനടുത്താണ് രാവിലെയോടെ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിൽ പ്രദേശത്തുള്ള വീടുകളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ കുടുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. മേപ്പാടിയില്‍ നിർമാണം നടക്കുന്ന ഭാഗത്തിന് സമീപത്തെ മണ്ണെടുത്ത പ്രദേശത്തുനിന്ന് വലിയ തോതിൽ മണ്ണ് റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിന്റെ ഭീകരത നിറച്ചുകൊണ്ടുള്ള ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.









0 comments