രണ്ട് ഫുട്ബോൾ മൈതാനങ്ങളേക്കാൾ വലിപ്പം; ചന്ദ്രനിൽ പുതിയ കൂറ്റൻ ഗർത്തം കണ്ടെത്തി

ഗർത്തത്തിന്റെ മുകൾത്തട്ടിലെ കാഴ്ച (Image credit: NASA Goddard/Intuitive Machines)
ന്യൂഡൽഹി: ചന്ദ്രനിൽ രണ്ട് ഫുട്ബോൾ മൈതാനങ്ങളേക്കാൾ വലിപ്പമുള്ള പുതിയ കൂറ്റൻ ഗർത്തം കണ്ടെത്തി നാസ. 728 അടി വ്യാസവും 141 അടി ആഴവുമുള്ള ഈ ഗർത്തം 2024-ൽ ഒരു വമ്പൻ ഉൽക്ക വന്ന് ചന്ദ്രനിൽ ഇടിച്ചതിനെ തുടർന്നാണ് രൂപപ്പെട്ടത്. അടുത്തകാലത്ത് സൗരയൂഥത്തിൽ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പുതിയ ഗർത്തമാണിത്.
100 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്ര അപൂർവ്വവും വലിയതുമായ ഉൽക്കാപതനമാണിതെന്ന് നാസ വ്യക്തമാക്കി. അന്തരിച്ച പ്രശസ്ത ഭൗമശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ തോമസ് മക്ഗെച്ചിനോടുള്ള ആദരസൂചകമായി ഈ ഗർത്തത്തിന് 'മക്ഗെച്ചിൻ ഗർത്തം' എന്ന് പേരിട്ടു.
നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ പരിശോധിക്കുന്നതിനിടെ, എൽആർഒ ടീം അംഗമായ റോബർട്ട് വാഗ്നറാണ് ഇതൊരു പുതിയ ഗർത്തമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഉപഗ്രഹം ഉപയോഗിച്ച് കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്തി.
ഗർത്തത്തിന് ചുറ്റുമുള്ള 7 കിലോമീറ്റർ ഭാഗത്ത് രാത്രിയിൽ തണുപ്പ് കൂടുതലാണ്. ഉൽക്ക വന്നിടിച്ചപ്പോൾ ചന്ദ്രനിലെ ഉപരിതല മണ്ണ് ഇളകി മാറുകയും അതിന് ചൂട് നിലനിർത്താനുള്ള ശേഷി കുറയുകയും ചെയ്തതാണ് ഈ തണുപ്പിന് കാരണം. ചന്ദ്രനിലെ മിക്ക ഗർത്തങ്ങളും കോടിക്കണക്കിന് വർഷം പഴക്കമുള്ളതാണ്. എന്നാൽ ഇത് പുതിയതായതുകൊണ്ട്, ഭാവിയിൽ ചന്ദ്രനിലേക്ക് മനുഷ്യരെയും റോവറുകളെയും അയക്കുമ്പോൾ അവിടെയുള്ള മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കും










0 comments