ജന്തർമന്തര്‍ ആക്രമണം; സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ന്യൂഡൽഹി : ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിന്റെ തല അടിച്ചുപൊളിച്ച തീവ്രഹിന്ദുത്വവാദി സ്വതന്ത്ര ഭരദ്വാജിന് ഡൽഹി കോടതി മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. സെപ്തംബർ അഞ്ചിന് ഉത്തർപ്രദേശിൽ വെച്ചാണ് ഭരദ്വാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും സംഭവസ്ഥലത്ത് വെച്ച് പരാതിക്കാരനായ പെൺകുട്ടിയുടെ പിതാവാണ് ഭരദ്വാജിനെ ആക്രമിച്ചതെന്നും ഭരദ്വാജിന്റെ അഭിഭാഷകൻ കോടതിയിൽ കോടതിയിൽ വാദിച്ചിരുന്നു. പരാതിക്കാരൻ ആദ്യം മർദിക്കുന്നതിന് വീഡിയോ തെളിവുകളുണ്ടെന്നും പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലാണ് ഭരദ്വാജിനെതിരെ എസ്സി എസ്ടി വകുപ്പുകൾ ചുമത്തിയതെന്നും അഭിഭാഷകൻ ആരോപിച്ചു.
അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷയെ പരാതിക്കാരന്റെ അഭിഭാഷകൻ എതിർത്തു. പ്രതി പരാതിക്കാരനെതിരെ ജാതീയ അധിക്ഷേപം നടത്തിയെന്നും പരാതിക്കാരനെ മർദിച്ചതായി ഒരു വീഡിയോ അഭിമുഖത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത നിഷു ആസാദിന്റെ അച്ഛൻ സഞ്ജയ്‌യുടെ തല തകർത്ത വിവരം അഭിമാനത്തോടെയാണ് ഒരു പോഡ്കാസ്റ്റിൽ ഭരദ്വാജ് പറഞ്ഞത്. പിന്നാലെ സിജെപി നേതാക്കൾ പാർലമെന്റ് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. തുടർന്നാണ് അറസ്‌റ്റിന് തയ്യാറായതും ഗുരുതര കുറ്റങ്ങൾ ചുമത്തിയതും.









0 comments