മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറും- റിപ്പോർട്ട്

tahawwur-rana
വെബ് ഡെസ്ക്

Published on Apr 09, 2025, 10:45 AM | 2 min read

വാഷിംങ്ടൺ: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഉടൻ ഇന്ത്യയിൽ എത്തിക്കുമെന്ന് റിപ്പോർട്ട്. റാണയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഇന്ത്യൻ അന്വേഷണ സംഘം നിലവിൽ യുഎസിലുള്ളതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. റാണയെ ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്താൻ സാധ്യത ഏറെയാണ്. എന്നാൽ ഇന്ന് റാണയെ ഇന്ത്യയിലെത്തിക്കാൻ സാധ്യതയില്ല. അതിനായുള്ള നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. തീഹാർ ജയിലിൽ റാണയെ പാർപ്പിക്കാൻ സൗകര്യം ഒരുക്കി.


2019ലാണ് റാണയെ കസ്റ്റഡിയിൽ ലഭിക്കാൻ അമേരിക്കയ്ക്ക് ഇന്ത്യ അപേക്ഷ നൽകിയത്. തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയാണെന്നും അതിനാൽ ഇന്ത്യയ്ക്ക് കൈമാറമമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടയാനാവില്ലെന്ന് യുഎസ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷയും കോടതി തള്ളി. കുറ്റവാളി കൈമാറ്റ ഉടമ്പടിപ്രകാരം റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കലിഫോർണിയ കോടതി നേരത്തെ അനുവദിച്ചിരുന്നു.


രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറ്റം ചെയ്യുക. പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചത്. ബാല്യകാല സുഹൃത്തും പാക്‌ വംശജനുമായ- അമേരിക്കൻ പൗരൻ ഡേവിഡ്‌ കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന്‌ ലഷ്കറെ തയ്‌ബയ്ക്കുവേണ്ടി ഭീകരാക്രമണത്തിന്‌ ഗൂഢാലോചന നടത്തിയെന്നാണ്‌ പാക്‌ വംശജനായ കനേഡിയൻ വ്യവസായി റാണയ്ക്കെതിരെയുള്ള കേസ്‌. 2008 നവംബർ 26നായിരുന്നു മുംബൈയിൽ ഭീകരാക്രമണം നടന്നത്. 2009 മുതൽ ലൊസാഞ്ചലസിലെ ജയിലിലാണ് റാണ.


താജ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡൻ്റ് ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനസ്, ലിയോപോൾഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലായിരുന്നു ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടു. കടൽ മാർഗം മുംബൈയിലെത്തിയ 10 പാകിസ്ഥാൻ ഭീകരർ 60 മണിക്കൂറിലധികമാണ് മുംബൈയെ മുൾമുനയിൽ നിർത്തിയത്. ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home