ഇന്തോനേഷ്യയിലെ മൗണ്ട് ലെവോട്ടോബി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു

ബാലി: ഇന്തോനേഷ്യയിലെ മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ഉയരത്തിൽ (11 മൈൽ) ചാരം പടർന്നു. സമീപത്തുള്ള ഗ്രാമങ്ങളിലെല്ലാം ചാരം മൂടി. വിനോദസഞ്ചാര ദ്വീപായ ഫ്ലോറസിലാണ് മൗണ്ട് ലെവോട്ടോബി ലക്കി- ലാക്കി സ്ഥിതി ചെയ്യുന്നത്. 1,584 മീറ്ററാണ് (5,197 അടി) അഗ്നിപർവതത്തിന്റെ ഉയരം. കഴിഞ്ഞ മാസം മുതൽ അഗ്നിപർവ്വതം ഉയർന്ന ജാഗ്രത നിർദേശത്തിലാണ്. പൊട്ടിത്തെറിയിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാസം അവസാനവും അഗ്നിപർവതം പൊട്ടിത്തെറിച്ചിരുന്നു. പത്ത് കിലോമീറ്ററോളം ഉയരത്തിൽ ചാരം പടർന്നതിനാൽ ഇന്തോനേഷ്യയിലെ ബാലിയിലേക്കുമുള്ള നിരവധി വിമാന സർവീസുകൾ അന്ന് റദ്ദാക്കി. ഈ വർഷം മൂന്നാമത്തെ തവണയാണ് അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്.
പ്രാദേശിക സമയം 11.05ഓടെയാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചതെന്ന് വോൾക്കാനോ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഇന്തോനേഷ്യയിലെ തിരക്കേറിയ വിനോദ സഞ്ചാര മേഖലയിലാണ് ലക്കി - ലാക്കി സ്ഥിതി ചെയ്യുന്നത്. "ലെവോട്ടോബി ലക്കി-ലാക്കി അഗ്നിപർവ്വതത്തിൽ സ്ഫോടനം ഉണ്ടായി. കൊടുമുടിയിൽ നിന്ന് ഏകദേശം 18,000 മീറ്റർ ഉയരത്തിൽ ചാരം പടർന്നു- ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
സ്ഫോടന സമയത്ത് അഗ്നിപർവതത്തിന്റെ ചരിവുകളിൽ നിന്ന് 5 കിലോമീറ്റർ വരെ താഴേക്ക് പാറകളും ലാവയും കലർന്ന കത്തുന്ന വാതക മേഘങ്ങളുടെ ഒരു ഹിമപാതം ഉണ്ടായതായി ഇന്തോനേഷ്യയിലെ ജിയോളജി ഏജൻസി രേഖപ്പെടുത്തി. ഗർത്തത്തിൽ ലാവ നിറയുന്നത് ഡ്രോൺ നിരീക്ഷണത്തിൽ കണ്ടെത്തി. ഇന്തോനേഷ്യയിൽ ഭൂചലനങ്ങളും അഗ്നിപർവ്വത സേഫോടനങ്ങളും പതിവായി അനുഭവപ്പെടാറുണ്ട്. കഴിഞ്ഞ നവംബറിൽ അഗ്നിപർവ്വതം പലതവണ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിച്ചു. ജൂൺ 18 ന് ഉണ്ടായ പൊട്ടിത്തെറിക്ക് ശേഷം അഗ്നിപർവത നിരീക്ഷണ ഏജൻസി മൗണ്ട് ലെവോട്ടോബി ലക്കി ലക്കിയുടെ പൊട്ടിത്തെറി സാധ്യത ഏറ്റവും ഉയർന്ന നിലയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം സ്ഫോടനങ്ങൾ പതിവായതോടെ പർവതത്തിന്റെ 7 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഒഴിപ്പിച്ചു.
1,584 മീറ്റർ ഉയരമുള്ള ഈ പർവതം ഫ്ലോറസ് തിമൂർ ജില്ലയിലെ ലെവോട്ടോബി പെരെംപുവാൻ പർവതത്തോടൊപ്പമുള്ള ഇരട്ട അഗ്നിപർവതമാണ്. 2010-ൽ ജനസാന്ദ്രതയുള്ള ജാവ ദ്വീപിൽ രാജ്യത്തെ ഏറ്റവും അസ്ഥിരമായ അഗ്നിപർവതമായ മൗണ്ട് മെറാപ്പി പൊട്ടിത്തെറിച്ചതിനുശേഷം ഇന്തോനേഷ്യയിലെ ഏറ്റവും വലിയ അഗ്നിപർവത സ്‌ഫോടനങ്ങളിലൊന്നാണ് ഇന്ന് നടന്നത്. മൗണ്ട് മെറാപ്പി സ്‌ഫോടനത്തിൽ 353 പേർ കൊല്ലപ്പെടുകയും 350,000-ത്തിലധികം ആളുകളെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കേണ്ടി വരികയും ചെയ്തു. 280 ദശലക്ഷത്തിലധികം ആളുകളുള്ള ദ്വീപസമൂഹമാണ് ഇന്തോനേഷ്യ. ഇവിടെ 120 സജീവ അഗ്നിപർവതങ്ങളുണ്ട്.









0 comments