"അമേരിക്ക മുന്നോട്ടവച്ച കരാർ ഒപ്പിടുക, ഇല്ലെങ്കിൽ തലവെട്ടിക്കളയും"; യുദ്ധവെറിയടങ്ങാതെ ട്രംപ്

Image Credit : AFP
വാഷിംഗ്ടൺ : പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്ന അധിനിവേശ നീക്കങ്ങൾ തുടരുകയാണ്. ഇതിനിടെ ഇറാനെതിരെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങൾ മുന്നോട്ട് വെക്കുന്ന കരാറിൽ ഒപ്പുവെച്ച് കീഴടങ്ങിയില്ലെങ്കിൽ ഇറാനെ സൈനികമായി ഇല്ലാതാക്കുമെന്നും തലവെട്ടിക്കളയുമെന്നുമാണ് ട്രംപിന്റെ പുതിയ ഭീഷണി.
കഴിഞ്ഞ ദിവസം യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം പുനഃസ്ഥാപിക്കാനും പുതിയ ചർച്ച ഉടൻ ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയുമായി നിലവിൽ ഒരു ചർച്ചയും നടത്തുന്നില്ലെന്ന് ഇറാൻ വിദേശ മന്ത്രാലയം വ്യക്തമാക്കി.
സൗദി, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയിൽ ഇറാൻ അമേരിക്കയുമായി സമാധാന ചർച്ചകൾ നടത്തുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതിനിടെയാണ് അമേരിക്ക മുന്നോട്ട് വെക്കുന്ന ഉപാധികൾക്ക് മുന്നിൽ കീഴടങ്ങിയില്ലെങ്കിൽ തലകാണില്ലെന്നാണ് ട്രംപിന്റെ ഭീഷണി.
അമേരിക്കയുമായി ചർച്ചകളൊന്നും തന്നെ നടക്കുന്നില്ലെന്നും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി മാത്രമാണ് ചർച്ചകൾ നടക്കുന്നതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ്യയുടെ വിശദീകരണം. ഇറാൻ വിദേശകാര്യ മന്ത്ര അബ്ബാസ് അരാഗ്ചി ഇറാഖിലാണെന്നും ചർച്ചകൾക്ക് യാതൊരു സാധ്യതയുമില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇതോടെയാണ് വീണ്ടും യുദ്ധഭീഷണി മുഴക്കി ട്രംപ് രംഗത്തെത്തിയത്.
ലോകത്തെ പ്രധാന ഊർജ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് പിടിച്ചെടുത്ത് പശ്ചിമേഷ്യയിൽ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഇറാനെതിരെ കടന്നാക്രമണം തുടരുന്നത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രയേൽ - യുഎസ് സഖ്യം അധിനിവേശ ശ്രമങ്ങളും കടന്നാക്രമണവും ആരംഭിച്ചത് മുതൽ പരമാധികാരം സംരക്ഷിക്കാൻ ഹോർമുസിൽ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. ഹോർമുസിന്റെ സംരക്ഷണം ഉറപ്പാക്കി പശ്ചിമേഷ്യയിലേക്കുള്ള സാമ്രാജ്യത്വ അധിനിവേശ ശ്രമങ്ങൾക്ക് തടയിടാനാണ് ഇറാൻ ശ്രമിക്കുന്നത്. ആണവമേഖലയെ തകർക്കാനും പശ്ചിമേഷ്യയിൽ ആധിപത്യം സ്ഥാപിക്കാനുമുള്ള അമേരിക്കയുടെ ലക്ഷ്യങ്ങൾ ഇറാന്റെ ശക്തമായ ചെറുത്തുനിൽപ്പന് മുന്നിൽ തകരുകയാണ്.









0 comments