‘എൽ മെൻചൊ’ ഫുട്ബോൾ ലോകകപ്പിനെ ബാധിക്കുമോ? ആശങ്ക വേണ്ടെന്ന് മെക്സിക്കൻ പ്രസിഡന്റ്

ക്ലോഡിയ ഷീൻബാം, എൽ മെൻചൊ
മെക്‌സികോ സിറ്റി : മെക്‌സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് സംഘത്തലവൻ നെമെസിയോ റൂബൻ ഒസേഗുര സെർവാന്റസിനെ (എൽ മെൻചൊ) സൈന്യം വധിച്ചതിന് പിന്നാലെ ഗുണ്ടാസംഘങ്ങളുടെ ആക്രമണം രാജ്യത്ത് തുടരുകയാണ്. സായുധ സംഘങ്ങൾ രാജ്യത്തുടനീളം റോഡുകൾ ഉപരോധിക്കുകയും സുരക്ഷാ സേനയെ ആക്രമിക്കുകയും ചെയ്തിരുന്നു.
ഇതോടെ മെക്സിക്കോയിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളെക്കുറിച്ച് ആശങ്കയും ഉയരുന്നുണ്ട്. ജാലിസ്കോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഗ്വാഡലഹാരയിൽ നാല് ലോകകപ്പ് മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്റിലെ മത്സരങ്ങൾ മോണ്ടെറിയിലും മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ ആസ്‌റ്റെക്ക സ്റ്റേഡിയത്തിലും നടക്കും.
എന്നാൽ മത്സരങ്ങൾക്കെത്തുന്ന സന്ദർശകർക്ക് യാതൊരുവിധ അപകടസാധ്യതയും ഇല്ലെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം അറിയിച്ചു. മെക്സിക്കോയിൽ ലോകകപ്പ് നടത്തുന്നതിന് "എല്ലാ ഉറപ്പുകളും" ഉണ്ടെന്ന് ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ ഷീൻബാം പറഞ്ഞു. ഞായറാഴ്ചത്തെ അക്രമത്തെത്തുടർന്ന് അടച്ചുപൂട്ടിയ ഗ്വാഡലഹാരയും വിനോദസഞ്ചാര കേന്ദ്രമായ പ്യൂർട്ടോ വല്ലാർട്ടയും ഈ ആഴ്ച പടിപടിയായി തുറക്കുകയാണ്.
"ജാലിസ്കോയിലെ സാഹചര്യം സാവധാനം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്," ഷീൻബാം പറഞ്ഞു. മെക്സിക്കോയുടെ ആതിഥേയത്വത്തിൽ തനിക്ക് "പൂർണ വിശ്വാസമുണ്ടെന്ന്" ഫിഫ തലവൻ ജിയാനി ഇൻഫാന്റിനോയും ചൊവ്വാഴ്ച കൊളംബിയയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. "എല്ലാം ശുഭകരമാണ്. ഇത് ഗംഭീരമായിരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
മെക്സിക്കോ ഭരിക്കുന്നത് കവർച്ചാസംഘമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ട്, ഷീൻബാം മയക്കുമരുന്ന് കടത്തുകാരുടെ ഉത്തരവുകൾ അനുസരിക്കുകയാണെന്ന് ആരോപിച്ച ഇലോൺ മസ്കിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഷീൻബാം പറഞ്ഞു.
എൽ മെൻചോയെ വധിക്കുന്നതിനുള്ള ദൗത്യത്തിൽ മാത്രം 70 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതിൽ 25 നാഷണൽ ഗാർഡ് ഓഫീസർമാരുൾപ്പെടും. രണ്ടാം ദിവസവും വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് തീയിട്ടു. എൽ മെൻചൊയുടെ മയക്കുമരുന്ന് സംഘത്തിന് 1000 കോടി യൂറോ ആസ്‌തിയുണ്ടെന്നാണ് കണക്കാക്കുന്നത്.










0 comments