പ്രായമായവരെ ലക്ഷ്യമിട്ട് വൻ നിക്ഷേപ തട്ടിപ്പ്; കാനഡയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ബ്രാംപ്ടൺ : കാനഡയിൽ വൻ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. പ്രായമായവരെ ലക്ഷ്യമിട്ട് പോൺസി മാതൃകയിൽ 1.4 ദശലകഷം ഡോളർ തട്ടിയെന്നാണ് ആരോപണം.
പഞ്ചാബി സ്വദേശിയായ നവ്ദീപ് ബൊപ്പാരയാണ് പീൽ റീജിയണൽ പോലീസിന്റെ പിടിയിലായത്. ബിഎൽഎം കാനഡ കോർപ്പറേഷൻ എന്ന കമ്പനിയുടെ പേരിൽ മോർട്ട്ഗേജ് ബ്രോക്കറാണെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നും പണം നിക്ഷേപമായി സ്വീകരിച്ചെന്നാണ് കേസ്. 2017ലാണ് തട്ടിപ്പ് ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മികച്ച ലാഭവിഹിതം നിക്ഷേപത്തിൽ നിന്ന് ലഭിക്കുമെന്ന് നിക്ഷേപകർക്ക് കമ്പനി വാഗ്ദാനം നൽകിയിരുന്നു.
തുടക്കത്തിൽ ചില നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചെങ്കിലും പിന്നീട് അത് നടപ്പായില്ല. അന്വേഷണത്തിൽ മറ്റ് നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് ആദ്യകാല നിക്ഷേപകർക്ക് പണം നൽകിയതെന്ന് പോലീസ് കണ്ടെത്തി. ഏകദേശം 1,465,000 ഡോളറിന്റെ നഷ്ടമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് 26 നാണ് നവ്ദീപ് ബൊപ്പാരയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഉപാധികളോടെ വിട്ടയച്ചതായും ജൂൺ 29-ന് ഒന്റാറിയോ കോടതിയിൽ ഹാജരാകണമെന്നും പൊലീസ് അറിയിച്ചു.











0 comments