ഇറാനിലെ കണ്ടെയ്‌നർ സ്‌ഫോടനം: 4 മരണം; 516 പേർക്ക് പരിക്ക്

photo credit: X
തെഹ്‌റാൻ: ഇറാനിലെ കണ്ടെയ്‌നർ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചെന്നും 516 പേർക്ക് പരിക്കേറ്റെന്നും ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തു. ശനിയാഴ്‌ച തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിലെ ഷാഹിദ് രജായി തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഇത് പ്രദേശത്ത് വൻ തീപിടുത്തത്തിന് കാരണമായി. അട്ടിമറി സാധ്യതകൾ സംബന്ധിച്ച് ഇറാൻ സൂചന നൽകിയിട്ടില്ല.
ഇറാൻ ഒമാനിൽ അമേരിക്കയുമായി മൂന്നാം ഘട്ട ആണവ ചർച്ചകൾ തുടരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ഒഴിപ്പിക്കുകയും മെഡിക്കൽ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്തു. പ്രാഥമിക കണക്കുകൾ പ്രകാരം 516 പേർക്ക് പരിക്കേറ്റതായും തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും ഫാർസ് വാർത്താ ഏജൻസി അറിയിച്ചു. 2020-ൽ ഇതേ തുറമുഖത്തെ കമ്പ്യൂട്ടറുകൾക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 1000 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ഷാഹിദ് രജായി ഇറാനിലെ ഏറ്റവും വികസിത കണ്ടെയ്‌നർ തുറമുഖമാണ്. ലോകത്തിലെ എണ്ണ ഉൽപാദനത്തിന്റെ അഞ്ചിലൊന്നും ഇവിടെയാണ്. പ്രതിവർഷം എട്ടുകോടി ടൺ ചരക്കാണ് ഇവിടെ കൈകാര്യംചെയ്യുന്നത്.









0 comments