വെനസ്വേലയിലെ ഭൂചലനത്തിൽ കനത്ത നാശനഷ്ടങ്ങൾ; രാജ്യത്താകെ ജാഗ്രത നിർദേശം

കരാക്കസ്: വെനസ്വേലയിൽ ബുധനാഴ്ച വൈകിട്ടുണ്ടായ തുടർച്ചയായ ശക്തമായ ഭൂചലനങ്ങളിൽ തലസ്ഥാനമായ കരാക്കസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങൾ. ഭൂകമ്പത്തെത്തുടർന്ന് രാജ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രധാന വിമാനത്താവളമായ മെയ്‌ക്വിറ്റിയ അടച്ചുപൂട്ടുകയും ചെയ്തു. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം, 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് നിമിഷങ്ങളുടെ വ്യത്യാസത്തിൽ രാജ്യത്തെ വിറപ്പിച്ചത്.
വെനസ്വേലയുടെ വടക്കൻ തീരത്തുള്ള മൊറോണിന് പടിഞ്ഞാറാണ് ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെ 20-ഓളം തുടർചലനങ്ങൾ ഉണ്ടായതായി ഇടക്കാല നേതാവ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. കഴിഞ്ഞ നൂറു വർഷത്തിനിടെ വെനസ്വേലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിതെന്ന് അധികൃതർ വ്യക്തമാക്കി.
കരാക്കസിലെ അൽതാമിര ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ കെട്ടിടങ്ങൾ തകർന്നു വീണു. 22 നിലയുള്ള ഒരു കെട്ടിടം പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റതായും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും ആഭ്യന്തര മന്ത്രി അറിയിച്ചു.
ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തിറങ്ങിയത് റോഡുകളിൽ വലിയ തിരക്കിന് കാരണമായി. ഭൂകമ്പത്തെത്തുടർന്ന് വിർജിൻ ദ്വീപുകളിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. വിരളമായി മാത്രം ഭൂചലനങ്ങൾ അനുഭവപ്പെടുന്ന വെനസ്വേലയിൽ ഉണ്ടായ ഈ ദുരന്തം രാജ്യമൊട്ടാകെ വലിയ ആശങ്കയിലാണ് എത്തിച്ചിരിക്കുന്നത്.










0 comments