print edition ഡെൻമാർക്കുമായി ചർച്ചയ്ക്ക് റൂബിയോ

വാഷിങ്‌ടൺ
ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ സഖ്യകക്ഷികളുടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അടുത്തയാഴ്‌ച ഡാനിഷ് പ്രതിനിധികളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൂടിക്കാഴ്‌ച നടത്തും.
വെനസ്വേലയിലെ സാമ്രാജ്യത്വ കടന്നാക്രമണത്തിനുശേഷമാണ് സഖ്യകക്ഷികൾക്കുനേരെയും അമേരിക്ക തിരിഞ്ഞത്. ആർട്ടിക് മേഖലയിൽ ചൈനയിൽനിന്നും റഷ്യയിൽനിന്നുമുള്ള ഭീഷണി നേരിടാൻ ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിനെ തങ്ങൾക്കുവേണമെന്നാണ് ട്രംപിന്റെ ആവശ്യം. ഗ്രീൻലാൻഡ്, ഡെന്മാർക്ക് വിദേശമന്ത്രിമാർ മുന്പ് കൂടിക്കാഴ്‌ചയ്‌ക്ക് അഭ്യർഥിച്ചിരുന്നെങ്കിലും റൂബിയോ വഴങ്ങിയിരുന്നില്ല. നിലവിൽ യൂറോപ്യൻ സഖ്യകക്ഷികളിൽനിന്ന് ശക്തമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അമേരിക്ക വഴങ്ങുന്നത്. ഗ്രീൻലൻഡിനെ പണംനൽകി വാങ്ങുക എന്നതാണ് ഉദ്ദേശ്യമെന്ന് റൂബിയോ യുഎസ് നിയമനിർമാതാക്കളുടെ രഹസ്യയോഗത്തിൽ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്‌ചെയ്‌തു.
ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്‌പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഡെൻമാർക്കിന് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്. യുഎസ് നീക്കം നാറ്റോ സഖ്യത്തിന്റെ അവസാനമാകുമെന്ന് ഡെൻമാർക്ക് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ പ്രകോപനകരമായ നീക്കത്തിൽ അമേരിക്കയിലും ശക്തമായ പ്രതിഷേധം ഉയരുന്നു.










0 comments