യാത്രക്കാരനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമം; ദൃശ്യങ്ങൾ പുറത്ത്

യാത്രക്കാരനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യം
സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിലിൽ സബ്‌വേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന യാത്രക്കാരനെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. മാർച്ച് 19-ന് നോർത്ത്ഗേറ്റ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് എലിസിയോ മെലെൻഡെസ് (26) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേഷനിലേക്ക് ട്രെയിൻ എത്തുന്ന സമയം ഫോണിൽ നോക്കി നിന്നിരുന്ന പീറ്റർ മൈക്കൽ വാൾബ്രൺ എന്ന യാത്രക്കാരനെയാണ് പ്രതി പിന്നിൽ നിന്ന് തള്ളിയത്. എന്നാൽ അത്ഭുതകരമായി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ അഞ്ച് ദിവസത്തിന് ശേഷം ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്.
അറസ്റ്റിലായ എലിസിയോ കുറ്റം നിഷേധിച്ചു. "അത് താനല്ലെന്നും, തന്റെ വസ്ത്രം ധരിച്ച മറ്റാരോ ആണെന്നും അല്ലെങ്കിൽ തന്റെ ഇരട്ട സഹോദരനായിരിക്കാം" എന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പ്രതിക്കെതിരായ ശക്തമായ തെളിവായി. പ്രതിയായ എലിസിയോ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി:
2021-ൽ സ്വന്തം സഹോദരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇയാൾ പ്രതിയായിരുന്നു. മാനസികാരോഗ്യം: സ്കീസോഫ്രീനിയ ബാധിതനായതിനാൽ വിചാരണ നേരിടാൻ അർഹനല്ലെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻപ് ഇയാൾ കേസിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.











0 comments