ആടിനെ മോഷ്ടിക്കാൻ എത്തിയതെന്ന് സംശയം, ജാർഖണ്ഡിൽ യുവാവിനെ തല്ലിക്കൊന്നു

ഖുന്തി: ആടിനെ മോഷ്ടിക്കാൻ എത്തിയതാണെന്ന സംശയത്തിൽ ആൾകൂട്ട ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. മര്‍ദ്ദനമേറ്റ സുഹൃത്ത് അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ ബിന്ദാദിരി ഗ്രാമത്തിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം.ഗുംല ജില്ലയിലെ സിസായ് സ്വദേശിയായ ദിൽദാർ അൻസാരി (35) ആണ് കൊല്ലപ്പെട്ടത്.
ഖുന്തിയിലെ മുർഹു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആൾകൂട്ട ആക്രമണം. നാലംഗ സംഘം ഗ്രാമത്തിൽ തങ്ങളുടെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഗ്രാമവാസികൾ വളഞ്ഞത്. ആടുകളെ മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. സംഘത്തിലെ രണ്ടുപേരെ പ്രദേശവാസികൾ ചേര്‍ന്ന് പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണം തുടങ്ങിയതോടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേർ കാറുമായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും അൻസാരി വഴിയിൽ തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പരിക്കേറ്റയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഖുന്തി എസ്‌ഡിപിഒ മംഗൾ സിങ് ജാമുഡ അറിയിച്ചു.









0 comments