print edition ഇസ്രയേലിലും വലിയ നാശനഷ്‌ടം

PHOTO: AFP
ടെൽ അവീവ്: ഇറാന്റെ ഓപ്പറേഷൻ ട്രൂ പ്രോമിസ് 27–-ാം ഘട്ട ആക്രമണങ്ങളിൽ ഇസ്രയേലിലെ വിവിധ നഗരങ്ങളിലും മേഖലയിലെ യുഎസ് സൈനിക താവളങ്ങളിലും നാശനഷ്‌ടം. പലയിടങ്ങളിലും കെട്ടിടങ്ങൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. പെറ്റാ തിക്വ, റിഷോൺ ലെസിയോൺ തുടങ്ങിയ ജനവാസ മേഖലകളിൽ മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. പരിക്കേറ്റ 1,929 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 157 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്.
ഞായറാഴ്ചത്തെ ആക്രമണങ്ങളിൽ തെക്കൻ ഇസ്രയേലിലും ടെൽ അവീവ് പരിസരത്തുമായി നിരവധി പേർക്ക് പരിക്കേറ്റു. ടെൽ അവീവിൽ ക്ലസ്റ്റർ ബോംബ് പതിച്ചതിനെത്തുടർന്ന് ആറുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ടെൽ അവീവ്, ബീർഷെബ, ഹൈഫ തുടങ്ങിയ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാൻ ആക്രമണം. ബെയ്ത് ഷെമേഷിലെ ജനവാസ കേന്ദ്രങ്ങളിലും ടെൽ അവീവിലെ പാർപ്പിട സമുച്ചയങ്ങളിലും വൻ നാശനഷ്ടങ്ങൾ ഉണ്ടായി. തകർന്ന കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്.
ജോർദാനിലും ആക്രമണം
ജോർദാനിലെ അസ്റാഖിലുള്ള മുവാഫാക്ക് അൽ-സാൽതി വ്യോമതാവളം തകർത്തതായി ഇറാൻ അവകാശപ്പെട്ടു. യുഎസ് യുദ്ധവിമാനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്ന ഈ താവളത്തിൽ ഒന്നിലധികം മിസൈലുകൾ പതിച്ചതായാണ് ഇറാന്റെ വാദം. ഹൈഫയിലെ സൈനിക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് പുതിയ ഖൈബർ-ഷെക്കാൻ മിസൈലുകൾ ഉപയോഗിച്ചതായും ഇറാൻ അറിയിച്ചു. അതേസമയം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗം മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി തടഞ്ഞുവെന്ന് ഇസ്രയേൽ സൈന്യം അവകാശ പ്പെട്ടു.










0 comments