ട്രംപിനെതിരെ ട്രേഡ് ബസൂക്ക; സമയമായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

പാരീസ്:അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഭീഷണികൾക്ക് നേരെ 'ട്രേഡ് ബസൂക്ക'പ്രയോഗിക്കേണ്ട സമയമായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഗ്രീൻലൻഡിനെ യുഎസിന്റെ അധീനതയിലാക്കുന്നതിനെ പിന്തുണയ്ക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് 10ശതമാനം അധിക തീരുവ എന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇമ്മാനുവൽ മാക്രോൺ രംഗത്ത് എത്തിയത്.
ട്രംപിന്റെ ഭീഷണി
ഗ്രീൻലൻഡിനെ പിടിച്ചെടുക്കുന്നത് എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് താരിഫ്പ്ര ഖ്യാപിച്ചത്. ഡെൻമാർക്ക്,ഫിൻലൻഡ്,ഫ്രാൻസ്,ജർമനി,നെതർലൻഡ്സ്,നോർവേ,സ്വീഡൻ,യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഫെബ്രുവരി1മുതൽ10%താരിഫ് ഏർപ്പെടുത്തും. ജൂൺ ഒന്നിനകം ഒരു കരാറിൽ എത്തിയില്ലെങ്കിൽ ഇത്25%ആയി ഉയര്‍ത്തും എന്നിങ്ങനെയാണ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചത്.
ഈ പശ്ചാത്തലത്തിൽ ഞായറാഴ്ച യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു.താരിഫ് നടപടികൾക്ക് തിരിച്ചടി നൽകണമെന്ന ആവശ്യത്തിലാണ് യോഗം പിരിഞ്ഞത്.താരിഫ് ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി ബ്ലാക്ക്‌മെയിലിങ് ആണെന്ന് വിലയിരുത്തുകയും ചെയ്തു. ട്രേഡ് ബസൂക്കയിൽ ഇറ്റലി ഉൾപ്പെടെ ഒരു പക്ഷം എതിര്‍ നിലപാട് പ്രകടിപ്പിച്ചതായും വാര്‍ത്തകളുണ്ട്. യൂറോപ്യൻ യൂണിയൻ നേതാക്കൾ വ്യാഴാഴ്ച ബ്രസൽസിൽ അടിയന്തര ഉച്ചകോടിവിളിച്ചിട്ടുണ്ട്.
ട്രേഡ് ബസൂക്ക
'ട്രേഡ് ബസൂക്ക'ഉപയോഗിക്കുന്നതിലൂടെ യൂറോപ്യൻ യൂണിയൻ വിപണിയിലേക്ക് അമേരിക്കൻ ഉത്പന്നങ്ങൾക്ക് പ്രവേശനം തടയുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാം.യൂറോപ്പിന്റെ ഒരു വ്യാപാര പ്രതിരോധ നടപടിയാണ് ‘ട്രേഡ് ബസൂക്ക’ എന്നറിയപ്പെടുന്ന ആന്റി-കോർഷൻ ഇൻസ്ട്രുമെന്റ്. 2023 അന്തിമമാക്കിയ ഈ തന്ത്രം എസിഐ എന്ന ചുരുക്കപ്പേരിലും വിശേഷിപ്പിക്കപ്പെടുന്നു.
എസിഐ സജീവമാക്കാനുള്ള ഫ്രാൻസിന്റെ ശ്രമം മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് മതിയായ പിന്തുണ നേടുന്നതിൽ വിജയിക്കുമോ എന്ന് വ്യക്തമല്ല. എ സി ഐ സജീവമാക്കുന്നതിന് യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ കുറഞ്ഞത് 15 എണ്ണമെങ്കിലും പിന്തുണക്കണം. ബ്ലോക്കിലെ ജനസംഖ്യയുടെ 65% പ്രതിനിധാനവും ഇത് ആവശ്യപ്പെടുന്നു.










0 comments