മ്യൂസിയം വീണ്ടും തുറന്നു
print edition ലൂവ്രെ കവര്‍ച്ച ; നഷ്‌ടം 10.2 കോടി ഡോളര്‍

ലൂവ്രെ മ്യൂസിയത്തില്‍ പ്രവേശിക്കാനായി വരിനില്‍ക്കുന്നവര്‍
പാരീസ്
ഫ്രഞ്ച് രാജകുടുംബത്തിന്റെ കിരീടവും ആഭരണങ്ങളും കവർന്ന പകൽക്കൊള്ളക്കുശേഷം ബുധനാഴ്‌ച ലൂവ്രെ മ്യൂസിയം വീണ്ടും തുറന്നു. മൂന്നു ദിവസത്തെ ഫോറൻസിക് പരിശോധനകൾക്കും ചോദ്യംചെയ്യലുകൾക്കും ശേഷമാണ് മ്യൂസിയത്തിലേക്ക് വീണ്ടും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. എന്നാൽ, കവർച്ച നടന്ന അപ്പോളോ മുറി തുറന്നില്ല. അതേസമയം, നഷ്‌ടമായത് 10.2 കോടി ഡോളർ മൂല്യമുള്ള ആഭരണങ്ങളാണെന്ന് ലുവ്രെ ക്യുറേറ്റർ വിലയിരുത്തി.
ഞായറാഴ്‌ച പ്രാദേശികസമയം രാവിലെ 9.30നും 9.40നും ഇടയിലാണ് മ്യൂസിയം തുറന്നതിന് തൊട്ടുപിന്നാലെ കവർച്ച നടന്നത്. ലൂവ്രെയ്‌ക്കുള്ളിൽ നാലംഗസംഘം നാലു മിനിറ്റിൽ താഴെ മാത്രമേ ചെലവഴിച്ചുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. ഇതിനകം കെട്ടിടത്തിന് പുറത്തുനിന്ന് യന്ത്രഗോവണി ഉപയോഗിച്ച് രണ്ടാംനിലയില്‍ പ്രവേശിച്ച് ചില്ലുപേടകം തകർത്ത് അമൂല്യവസ്‌തുക്കള്‍ അപഹരിച്ച് മോട്ടോർ സൈക്കിളുകളിൽ രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ യൂജിൻ ചക്രവർത്തിനിയുടെ ആഭരണങ്ങൾ ഉൾപ്പെടെ 19-ാം നൂറ്റാണ്ടിലെ രാജകുടുംബത്തിന്റെ രത്നകിരീടം, മാലകൾ, കമ്മലുകൾ എന്നിവയുൾപ്പെടെ എട്ടു അമൂല്യവസ്‌തുക്കളാണ് നഷ്‌ടമായത്. യൂജിൻ ചക്രവർത്തിയുടെ കിരീടം മ്യൂസിയത്തിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.










0 comments