പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു; ഖാർഗ് ദ്വീപിൽ വീണ്ടും ആക്രമണം

ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് (ഫയൽ ചിത്രം)
തെഹ്‌റാൻ : പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലാണ് ആക്രമണമുണ്ടായത്. ദ്വീപിലെ വിവിധ ഇടങ്ങളിൽ ആക്രമണം നടന്നതായി ഇറാനിലെ അർധ ഔദ്യോഗിക മാധ്യമം റിപോർട്ട് ചെയ്തു.
ചൊവ്വാഴ്ച രാത്രിയോടെ ഹോർമുസ് തുറക്കുകയും വെടിനിർത്തൽ കരാറിലെത്തുകയും വേണമെന്ന് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. യുഎസിന്റെ അന്ത്യശാസന ഇറാൻ തള്ളിക്കളയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഖാർഗിൽ വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്. ഇസ്രയേൽ തന്നെയാണ് വീണ്ടും ഖാർഗിൽ ആക്രമണം നടത്തിയതെന്നാണ് നിലവിൽ പുറത്തുവരുന്ന റിപോർട്ട്.
ഖാർഗ് ഇറാന്റെ തന്ത്രപ്രധാന കേന്ദ്രമാണെന്നിരിക്കെ അവിടെയുള്ള എണ്ണ സംഭരണശാലകളെ ലക്ഷ്യവച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇറാന്റെ എണ്ണകയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ഇതിനു മുമ്പ് ആക്രമിച്ചപ്പോൾ ഇറാൻ വൻ തിരിച്ചടി നടത്തിയിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഇറാനിലുടനീളമുള്ള അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് വിനാശകരമായ ആക്രമണ പരമ്പര പൂർത്തിയാക്കിയതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കൻ പിന്തുണയോടെ പശ്ചിമേഷ്യയെ സമ്പൂർണ യുദ്ധത്തിലേക്ക് തള്ളിവിടുന്നതാണ് ഇസ്രായേലിന്റെ ഈ പുതിയ കടന്നാക്രമണം.
നിർദേശങ്ങൾ അനുസരിക്കാതിരുന്നാൽ, ഇറാന്റെ ഓരോ വൈദ്യുത നിലയങ്ങളെയും പാലങ്ങളെയും ലക്ഷ്യംവച്ചുകൊണ്ട് ഒരേസമയം അതിശക്തമായ ബോംബാക്രമണം നടത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഖാർഗ് ദ്വീപ് ബോംബിട്ട് തകർക്കുമെന്നോ പിടിച്ചെടുക്കുമെന്നോ ട്രംപ് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധക്കൊതിയാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നത് വ്യക്തമാണ്. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ എണ്ണ വിതരണ ശൃംഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖാർഗ് ദ്വീപിനെ ലക്ഷ്യം വെച്ചത്. ഇറാനെ ശിലായുഗത്തിലേക്ക് മടക്കുമെന്ന ട്രംപിന്റെ ഭീഷണി നടപ്പിലാക്കാനാണ് വൈറ്റ് ഹൗസ് ശ്രമിക്കുന്നത്.










0 comments