ad
Deshabhimani

ജപ്പാനിൽ അഗ്നിപർവ്വത സ്‌ഫോടനം; ആകാശത്തേക്ക് ഉയർന്നത് കിലോമീറ്ററുകൾ നീളുന്ന ചാരക്കൂമ്പാരം; ജാഗ്രതാ നിർദ്ദേശം

Japan.jpg
വെബ് ഡെസ്ക്

Published on Apr 13, 2026, 09:43 PM | 1 min read

ടോക്കിയോ: ദക്ഷിണ ജപ്പാനിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ സകുരാജിമയിൽ ശക്തമായ സ്‌ഫോടനം. സ്‌ഫോടനത്തെത്തുടർന്ന് ഏകദേശം 3.4 കിലോമീറ്റർ (3,400 മീറ്റർ) ഉയരത്തിൽ ആകാശത്തേക്ക് ചാരവും പുകയും ഉയർന്നതായി ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


കഴിഞ്ഞ നാല് മാസത്തിനിടെ സകുരാജിമയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ സ്‌ഫോടനമാണിത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കഗോഷിമ പ്രവിശ്യയിലെ അഗ്നിപർവ്വതത്തിൽ സ്‌ഫോടനം നടന്നത്. 2025 ഡിസംബറിന് ശേഷം പർവ്വതത്തിലുണ്ടാകുന്ന ഏറ്റവും ശക്തമായ പ്രകമ്പനമാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


അഗ്നിപർവ്വതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പർവ്വതത്തിന് അടുത്തേക്ക് ജനങ്ങൾ പോകുന്നത് അധികൃതർ വിലക്കി. ജാഗ്രതാ നില മൂന്നാം ഘട്ടത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. കനത്ത ചാരപ്പതനം കാരണം മേഖലയിലെ ഗതാഗത സംവിധാനങ്ങളെ ബാധിച്ചു.


കഗോഷിമ വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. റോഡുകളിൽ ചാരം നിറഞ്ഞതിനാൽ ഡ്രൈവർമാർക്ക് പ്രത്യേക നിർദ്ദേശം നൽകി. നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.


പർവ്വതത്തിന്റെ ഉൾഭാഗത്തുണ്ടായ മർദ്ദ വ്യതിയാനമാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. സകുരാജിമ സ്ഥിതി ചെയ്യുന്ന ഐറ കാൽഡെറ മേഖലയിൽ അഗ്നിപർവ്വത സ്‌ഫോടനങ്ങൾ പതിവാണെങ്കിലും, ഇത്തവണ ഉണ്ടായ പുകയുടെയും ചാരത്തിന്റെയും അളവ് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ചാരം ശ്വസിക്കുന്നത് ഒഴിവാക്കാൻ പ്രദേശവാസികൾ മാസ്‌കുകൾ ധരിക്കണമെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർദ്ദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home