എതിര്‍പ്പ് പ്രകടമാക്കി ഈജിപ്ത്, ഖത്തര്‍, ജോർദാൻ
print edition വെസ്‌റ്റ് ബാങ്കും കവരുന്നു ; വ്യാപക പ്രതിഷേധം

ടെൽഅവീവ്
വെസ്റ്റ് ബാങ്കിലെ ഭൂമി "സർക്കാർ സ്വത്തായി" രജിസ്റ്റർ ചെയ്യാൻ ഇസ്രയേൽ അംഗീകാരം നൽകിയ നടപടിക്കെതിരെ വ്യാപകപ്രതിഷേധം. അധിനിവേശ പ്രക്രിയയുടെ കടുത്ത ചുവടുവയ്‌പ്പും പലസ്തീൻ രാഷ്ട്രത്തിന്റെ അടിത്തറ തകർക്കുന്നതുമാണ് ഇസ്രയേൽ നടപടിയെന്ന് പലസ്തീൻ അതോറിറ്റി പ്രതികരിച്ചു. അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും അഭ്യര്‍ഥിച്ചു.
പലസ്‌തീന്റെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിതെന്ന് അറബ് രാഷ്‌ട്രങ്ങള്‍ പ്രതികരിച്ചു. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേലി നിയന്ത്രണം ഏകീകരിക്കാൻ ലക്ഷ്യമിട്ടുള്ള അപകടകരമായ നടപടിയാണിതെന്ന് ഇൗജിപ്‌ത് പ്രതികരിച്ചു. ഖത്തർ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും വിമർശവുമായി രംഗത്തെത്തി. പലസ്‌തീൻ ജനതയുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നീക്കമാണിതെന്ന് ഖത്തർ വിദേശമന്ത്രാലയം പ്രതികരിച്ചു.
വെസ്റ്റ് ബാങ്കിനെ ഭാവിയിലെ പലസ്തീൻ രാഷ്ട്രത്തിന്റെ അടിത്തറയായിട്ടാണ് പലസ്തീന്‍കാര്‍ പരിഗണിക്കുന്നത്. എന്നാൽ ഇസ്രായേലിലെ തീവ്ര വലതുപക്ഷം ഈ ഭൂമി പിടിച്ചെടുക്കാനുള്ള നിരന്തരശ്രമിത്തിലാണ്. 1990ലെ ഓസ്ലോ ഉടമ്പടി പ്രകാരം പലസ്തീൻ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കിന്റെ പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കുന്നതടക്കമുള്ള നിരവധി നടപടികൾക്ക് കഴിഞ്ഞയാഴ്ച ഇസ്രയേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 1967 മുതൽ ഇസ്രയേൽ കൈവശപ്പെടുത്തിയിരിക്കുന്ന ഈ പ്രദേശത്ത് ഏകദേശം 30ലക്ഷം പലസ്തീൻകാരാണ് താമസിക്കുന്നത്. ഈ മേഖലയില്‍ അനധികൃതമായി ഉണ്ടാക്കിയ കുടിയേറ്റ കേന്ദ്രങ്ങളില്‍ 5 ലക്ഷത്തിലധികം ഇസ്രായേലികൾ താമസിക്കുന്നു.










0 comments