print edition ദാവോസില്‍ 'സമാധാനം' ഗാസയില്‍ ആക്രമണം

ഗാസ സിറ്റി
അമേരിക്കൻ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ഉടന്പടി കാറ്റിൽപ്പറത്തി ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ദാവോസിലെ ലോകസാമ്പത്തിക ഉച്ചകോടിയില്‍ ഡോണൾഡ് ട്രംപ് സ്വന്തമായി ‘ഗാസ സമാധാനസമിതി’ രൂപീകരിച്ച് ആളെക്കൂട്ടുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം രൂക്ഷമാക്കിയത്.
മധ്യ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. മുഹമ്മദ് സലാഹ് ഖഷ്ത, അനസ് ഘ്നൈം, അബ്ദുൾ റൗഫ് ഷാത്ത് എന്നിവരാണ് കാറിൽ സഞ്ചരിക്കവേ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഗാസയിലുടനീളം ഇസ്രയേലി പീരങ്കികളും വെടിയുതിർത്തു. ബുധനാഴ്‌ച രണ്ടു കുട്ടികൾ ഉൾപ്പെടെ എട്ടു പേർകൂടി കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മധ്യ ഗാസയിലെ മറ്റൊരിടത്ത് ഇസ്രയേലി സൈന്യം 10 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്നുപേരെ വെടിവച്ചുകൊന്നു. തെക്കൻ ഖാൻ യൂനിസ് പ്രദേശത്ത് വെടിവയ്പിൽ 13 വയസ്സുള്ള ആൺകുട്ടിയും സ്ത്രീയും കൊല്ലപ്പെട്ടതായും റോയിട്ടേഴ്‌സ് വാർത്താഏജൻസി റിപ്പോർട്ട്ചെയ്തു.
കഴിഞ്ഞ ഒക്ടോബർ 10ന് ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഗാസയിൽ കൊല്ലപ്പെട്ടത് 466 പലസ്തീൻകാരാണ്.










0 comments