കൂസലില്ലായ്മ വെച്ചുപൊറുപ്പിക്കില്ലെന്ന് ഖത്തർ
ദോഹയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; ലക്ഷ്യം ഹമാസ് നേതാക്കളെയെന്ന് വിശദീകരണം

Image Credit: X/EyeonPalestine
ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം. ഹമാസിന്റെ നേതാക്കളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്ന് ഇസ്രയേൽ വൃത്തങ്ങൾ വിശദീകരിച്ചു. ആക്രമണത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. കത്താറ പ്രവിശ്യയിലായിരുന്നു ആക്രമണം. ഉഗ്രശബ്ദങ്ങൾ കേട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
പത്തിടങ്ങളിൽ സ്ഫോടനമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഹമാസിന്‍റെ മുന്‍നിര നേതാക്കള്‍ ഉള്‍പ്പെടെ 35 പേരോളം കൊല്ലപ്പെട്ടതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച ഉച്ചക്കാണ് ആക്രമണമുണ്ടായത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഗാസവെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണം. ഹമാസ് നേതാക്കള്‍ ചര്‍ച്ചകള്‍ക്കായി ഒത്തുകൂടിയപ്പോയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ഇരയായ പ്രതിനിധി സംഘം ട്രംപിന്റെ ഗാസ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് ഹമാസ് വൃത്തങ്ങള്‍ അല്‍ ജസീറയോട് പറഞ്ഞു. ഹമാസിന്റെ റെസിഡന്‍ഷ്യല്‍ ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇസ്രയേല്‍ ആക്രമണം ക്രിമില്‍ പ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണിതെന്നും ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ് ഇസ്രായേല്‍ നടത്തിയതെന്നും വ്യക്തമാക്കി. താമസക്കാരുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു. ഹമാസ് നേതാക്കള്‍ ഒത്തുകൂടിയ ഒരു കെട്ടിടം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഒക്ടോബര്‍ 7-ലെ ആക്രമണത്തിന് നേരിട്ട് ഉത്തരവാദികളായ ഹമാസ് നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേലിന്റെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ സഹായത്തോടെയാണ് ആക്രമണം നടത്തിയതെന്നും അറിയിച്ചു.
അമേരിക്കയുമായി കൂടിയാലോചിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ പിന്നീട് വ്യക്തമാക്കി. ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇസ്രായേലിനാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ആക്രമണത്തിന് തൊട്ടുമുമ്പ് ഇസ്രയേല്‍ ട്രംപ് ഭരണകൂടത്തെ അറിയിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ സിഎന്‍ബിസിയോട് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ, ദോഹയിലെ യുഎസ് എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ഇറാഖ്, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ എന്നിവയുള്‍പ്പെടെ മേഖലയിലെ രാജ്യങ്ങള്‍ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചു.










0 comments