ഇസ്രയേൽ-ഇറാൻ സംഘർഷം: പശ്ചിമേഷ്യയിലൂടെയുള്ള അമേരിക്കൻ വിമാനങ്ങൾക്ക് ഭീഷണി

തെഹ്റാൻ: ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതിനുശേഷം പശ്ചിമേഷ്യയിലൂടെയുള്ള വിമാന ഗതാഗത്തിന് വലിയ തടസങ്ങൾ നേരിടുന്നുണ്ട്. വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകൾ, കാലതാമസം, ദീർഘമായ പറക്കൽ സമയം, വർദ്ധിച്ച ചെലവ് എന്നിവ കാരണം വിമാനക്കമ്പനികൾ ഇപ്പോൾ മേഖലയിലെ വ്യോമാതിർത്തിയുടെ ഭൂരിഭാഗവും ഒഴിവാക്കുകയാണ്. പശ്ചിമേഷ്യയ്ക്ക് സമീപം പറക്കുന്ന അമേരിക്കൻ വിമാനക്കമ്പനികൾക്ക് അപകടസാധ്യത കൂടുതലാണെന്ന് വ്യോമയാന അപകടസാധ്യത നിരീക്ഷണ സംഘമായ സേഫ് എയർസ്‌പേസ് അറിയിച്ചു.
ഇറാൻ, ഇറാഖ്, സിറിയ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾക്ക് മുകളിലൂടെ പറക്കുന്നത് ഒഴിവാക്കാൻ വാണിജ്യ വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതായാണ് റിപ്പോർട്ടുകൾ. പകരം കാസ്പിയൻ കടൽ, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ സുരക്ഷിത പ്രദേശങ്ങളിലൂടെയുള്ള ദീർഘദൂര പാതകളാണ് വിമാന കമ്പനികൾ സ്വീകരിക്കുന്നത്. ഈ മാറ്റം ഇന്ധന ഉപഭോഗം വർദ്ധിക്കുന്നതിനും വിമാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ചെലവ് കൂട്ടുന്നതിനും കാരണമാകും.
മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കനക്കുന്നതിനാൽ മേഖലയിൽ സംഘർഷം തുടരുകയാണ്. ചില വിമാനക്കമ്പനികൾ ദുബായിലേക്കും ദോഹയിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. സുരക്ഷാ സാഹചര്യം വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിൽ സിംഗപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കിയതായി സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു. ബ്രിട്ടീഷ് എയർവേയ്‌സ് ദുബായിലേക്കും ദോഹയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി.
ഇറാനെതിരെ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള ഒമ്പത് ദിവസത്തിനുള്ളിൽ, ദുരിതബാധിത രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിമാനക്കമ്പനികൾ നിർത്തിവച്ചു. അയൽരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഒഴിപ്പിക്കാനായി ചില വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇറാനിൽ കുടുങ്ങിയിരിക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇസ്രയേൽ പുലർച്ചെ ആറ് മണിക്കൂർ വ്യോമ പാത തുറന്നിരുന്നു.









0 comments