വെടിനിര്‍ത്താന്‍ വഴിയൊരുക്കിയത് അല്‍ ഉദൈദ് ആക്രമണം

അനസ് യാസിന്‍
Published on Jun 26, 2025, 03:45 AM | 1 min read
മനാമ
അമേരിക്കയുടെ പിന്തുണയിൽ ഇസ്രയേൽ ഇറാനുമേൽ നടത്തിയ കടന്നാക്രമണം പെട്ടന്ന് വെടിനിർത്തലിന് വഴിമാറിയത് ഖത്തറിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ അൽ ഉദൈദ് വ്യോമതാവളത്തിനു നേരെയുണ്ടായ മിസൈൽ ആക്രമണത്തോടെ. ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ അൽ ഉദെയ്ദിനെ ലക്ഷ്യമിട്ട് മിസൈലുകൾ അയച്ചത്. പിന്നാലെ മറ്റ് അമേരിക്കൻ ബേസുകളിലേക്കും ആക്രമണം ഉണ്ടാകുമെന്ന ആശങ്കയ്‌ക്കിടെ ബഹ്‌റൈൻ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളും വ്യോമാതിർത്തികൾ അടച്ചു. പശ്ചിമേഷ്യയിൽ അമേരിക്കയ്‌ക്ക് 19 പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങളുണ്ട്.
അമേരിക്ക നേരിട്ട് ആക്രമിച്ചതോടെ ഇറാൻ നേതൃത്വം മോസ്‌കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തി. ചൈനയുടെ നേതൃത്വവുമായും ഇറാൻ ബന്ധപ്പെട്ടു. ഇതിന് പിന്നാലെയാണ് അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ തിരിച്ചടി നൽകിയത്. ആക്രമണത്തിന് മുമ്പ് അമേരിക്കയെ ഇക്കാര്യം അറിയിക്കുകയും ചെയ്‌തു.
ട്രംപ് ഇറാന്റെ ആക്രമണത്തെ ‘ദുർബലം'എന്ന് വിശേഷിപ്പിച്ചെങ്കിലും പിന്നീട് അനുരഞ്ജനത്തിന് വഴങ്ങി. യുഎസ്, ഇറാൻ, ഇസ്രയേൽ, ഖത്തർ എന്നീ രാജ്യങ്ങൾക്കിടയിൽ തിരക്കിട്ട ചർച്ചകൾ നടന്നു. ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നേരിട്ട് സംസാരിച്ച് യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞതായാണ് മാധ്യമ റിപ്പോർട്ട്.









0 comments