സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി; തെക്കൻ ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം

ലെബനൻ അതിർത്തിയിൽ വീടുകൾ ചെന്നുനോക്കാൻ അനുമതിക്കായി കാത്തിരിക്കുന്ന ഗ്രാമവാസികൾ|Photo by IBRAHIM AMRO / AFP
ബെയ്റൂട്ട് : അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറും സമാധാന ചർച്ചകളും നിലനിൽക്കെ തെക്കൻ ലെബനനിൽ വീണ്ടും ശക്തമായ ബോംബാക്രമണവും സ്‌ഫോടനങ്ങളും നടത്തി ഇസ്രയേൽ സൈന്യം. അൽ-മൻസൂരി, മജ്ദൽ സൂൺ എന്നീ അതിർത്തി ഗ്രാമങ്ങളിലാണ് വെള്ളിയാഴ്ച ഇസ്രയേൽ വ്യോമാക്രമണവും സ്ഫോടനങ്ങളും നടത്തിയത്. മജ്ദൽ സൂണിലുണ്ടായ സ്ഫോടനത്തിന്റെ ശബ്ദം 15 കിലോമീറ്റർ അകലെയുള്ള ടയർ നഗരത്തിൽ വരെ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നബതിയയിൽ ആംബുലൻസിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് പാരാമെഡിക്കൽ ജീവനക്കാർക്ക് പരിക്കേറ്റു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേൽ നടത്തുന്നതെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി.
അതിർത്തി മേഖലകളിൽ "സുരക്ഷാ മേഖല" സൃഷ്ടിക്കുന്നതിന്റെ ഭാഗമായി അതിർത്തി ഗ്രാമങ്ങളെ ഇസ്രയേൽ ആസൂത്രിതമായി തകർക്കുകയാണെന്ന് ലെബനൻ ആരോപിക്കുന്നു. മാർച്ച് മാസം മുതൽ ആരംഭിച്ച സൈനിക നടപടികളിൽ നാലായിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. നിലവിൽ ലെബനൻ ഭൂപ്രദേശത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഇസ്രായേലിന്റെ കൈവശമാണ്. യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന കരാർ പ്രകാരം തെക്കൻ മേഖലകളിൽ ലെബനൻ സൈന്യത്തെ ഘട്ടങ്ങളായി വിന്യസിക്കാനും പകരമായി ഇസ്രയേൽ പിന്മാറാനുമായിരുന്നു തീരുമാനം. എന്നാൽ ഈ കരാർ നിലനിൽക്കെത്തന്നെയാണ് ഇസ്രയേൽ വീണ്ടും ലെബനനിൽ ആക്രമണം ശക്തമാക്കിയത്.
അമേരിക്കൻ മധ്യസ്ഥതയിൽ ഒപ്പുവെച്ച കരാറിനെ ഹിസ്ബുള്ള പൂർണമായും തള്ളിക്കളഞ്ഞു. ഇസ്രയേലുമായുള്ള സമാധാന കരാർ അസാധുവാണെന്നും രാജ്യത്ത് നിന്ന് അധിനിവേശ സേനയെ പൂർണമായി തുരത്താൻ സായുധ പോരാട്ടം തുടരുമെന്നും ഹിസ്ബുള്ള തലവൻ നയിം കാസിം വ്യക്തമാക്കി. അതേസമയം ഇസ്രയേലുമായുള്ള ചർച്ചകളുടെ അടുത്ത ഘട്ടം ആഗസ്റ്റ് നാലിന് ഇറ്റലിയിൽ വെച്ച് നടക്കാനിരിക്കെയാണ് അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുന്നത്.









0 comments