ഇറാൻ വിദേശകാര്യ മന്ത്രി തിങ്കളാഴ്ച പുടിനുമായി കൂടിക്കാഴ്ച നടത്തും

അബ്ബാസ് അരാഗ്ചി | photo credit: DHA press
മോസ്കോ: വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ റഷ്യയിലെത്തുന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഒമാൻ, പാകിസ്ഥാൻ സന്ദർശനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അബ്ബാസ് അരാഗ്ചി മോസ്‌കോയിലെത്തുന്നത്.
റഷ്യയിലെ ഇറാൻ അംബാസഡർ കാസിം ജലാലിയെ ഉദ്ധരിച്ച് ഇറാനിയൻ വാർത്ത ഏജൻസിയായ ഐഎസ്എൻഎയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കയുമായും ഇസ്രയേലുമായും നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളെക്കുറിച്ചും ഇരുവരും സംസാരിക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ വെടിനിർത്തൽ സാധ്യതകളെക്കുറിച്ചും നയതന്ത്ര ചർച്ചകളെക്കുറിച്ചും ഇരുനേതാക്കളും വിലയിരുത്തും. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ റഷ്യയുടെ രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണ ഇറാൻ തേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിരക്കേറിയ നയതന്ത്ര പര്യടനത്തിന് ശേഷമാണ് അരാഗ്ചിയുടെ റഷ്യാ സന്ദർശനം. ശനിയാഴ്ച പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ എന്നിവരുമായും അരാഗ്ചി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്റെ മോസ്‌കോ സന്ദർശനത്തിന് നിലവിൽ വളരെ പ്രാധാന്യമുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മധ്യസ്ഥ ശ്രമങ്ങൾക്ക് റഷ്യയുടെ കൂടി പിന്തുണ ഉറപ്പാക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ ഈജിപ്ത്, ഖത്തർ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുമായി ഇറാൻ ആശയവിനിമയം നടത്തിയിട്ടുണ്ട്










0 comments