'തിരിച്ചടിക്ക് പരിധികളില്ല'; യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ

തെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പിന്നാലെ കടുത്ത നിലപാടുമായി ഇറാൻ. രാജ്യത്തെ പ്രതിരോധിക്കുന്നതിൽ തെഹ്‌റാന് നിയന്ത്രണങ്ങളോ പരിധികളോ ഇല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഖമേനിയുടെ കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഭീകരമായ ഈ പ്രവൃത്തിക്ക് ആഗോളതലത്തിൽ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അരാഗ്ചി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയും ഇസ്രയേലും നിയന്ത്രണ രേഖ ലംഘിച്ചിരിക്കുകയാണ്. മേഖലയിലെ മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെയും അവരുടെ കേന്ദ്രങ്ങളെയും സഹായികളെയും ലക്ഷ്യമിട്ടുള്ള പ്രതികരണം ഉണ്ടാകും. ഇറാന്റെ നടപടികൾ കേവലം പ്രതിരോധ സ്വഭാവമുള്ളതാണെന്നും മേഖലയിലെ രാജ്യങ്ങൾ തങ്ങൾക്ക് നേരെ തിരിയുന്നതിന് പകരം വാഷിംഗ്ടണിനും ടെൽ അവീവിനുമെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നും അരാഗ്ചി പറഞ്ഞു.
എണ്ണ വിപണിയിൽ ആശങ്ക വേണ്ട
യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും ആഗോള എണ്ണ വിപണിയെ ബാധിക്കുന്ന തരത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ നിലവിൽ ഉദ്ദേശിക്കുന്നില്ല. ഉപരോധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും വിപണിയെ സുരക്ഷിതമായി നിലനിർത്താനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ നേതാവിനെ ഉടൻ പ്രഖ്യാപിക്കും
അലി ഖമേനിയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള ഭരണഘടനാപരമായ നടപടികൾ വേഗത്തിലാക്കി. വിദഗ്ദ്ധ സമിതി ഉടൻ യോഗം ചേരുമെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ പരമോന്നത നേതാവിനെ പ്രഖ്യാപിക്കുമെന്നും അരാഗ്ചി അറിയിച്ചു. പിൻഗാമിയെ സംബന്ധിച്ച് നിലവിൽ പേരുകൾ പരാമർശിച്ചിട്ടില്ലെങ്കിലും മാറ്റങ്ങൾ കാലതാമസമില്ലാതെ നടപ്പിലാക്കും.
നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുഎസ് നടത്തിയ ആക്രമണത്തെ അരാഗ്ചി രൂക്ഷമായി വിമർശിച്ചു. ചർച്ചകളെ അട്ടിമറിക്കുന്ന നടപടിയാണ് വാഷിംഗ്ടണിന്റെ ഭാഗത്തുനിന്നുണ്ടായത്. ആക്രമണങ്ങൾ തുടരുന്നതിനിടെ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.










0 comments