ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിലെത്തി; പുടിനുമായി ചർച്ച നടത്തും

വ്ലാഡിമിർ പുടിൻ (PHOTO:AFP), അബ്ബാസ് അരാഗ്ചി
മോസ്കോ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തി. പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചകൾ നടത്തും.
പാകിസ്ഥാൻ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് അരാഗ്ചി റഷ്യയിൽ എത്തിയത്. പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിവെച്ച സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനങ്ങൾ. സെന്റ് പീറ്റേഴ്സ്ബർഗിൽ എത്തിയ അബ്ബാസ് അരാഗ്ചിയെ റഷ്യൻ ഉദ്യോഗസ്ഥർ സ്വീകരിച്ചു.
റഷ്യയുമായി ഇറാൻ എപ്പോഴും അടുത്ത ബന്ധം പുലർത്താറുണ്ടെന്ന് അരാഗ്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാനെതിരെയുള്ള യുദ്ധം കാരണം ചർച്ചകളിൽ ഒരു ഇടവേള വന്നിരുന്നു. എന്നാൽ തന്റെ സന്ദർശനങ്ങളുടെ ഭാഗമായി ഇപ്പോൾ ലഭിച്ച അവസരം റഷ്യയുമായി യുദ്ധകാര്യങ്ങൾ ഏകോപിപ്പിക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ- അമേരിക്ക ചർച്ചകൾക്ക് പാകിസ്താൻ വഹിക്കുന്ന മധ്യസ്ഥതയെക്കുറിച്ചും അരാഗ്ചി സൂചിപ്പിച്ചു. ചർച്ചകളിൽ ചില പുരോഗതികൾ ഉണ്ടായെങ്കിലും അമേരിക്കയുടെ തെറ്റായ സമീപനങ്ങളും അമിതമായ ആവശ്യങ്ങളും കാരണം ലക്ഷ്യം കാണാനായില്ല. തുടർചർച്ചകൾക്കുള്ള സാഹചര്യങ്ങളെക്കുറിച്ച് പാക് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും അരാഗ്ചി അറിയിച്ചു. ഒമാനെ ഇറാന്റെ ഉറ്റ സുഹൃത്തായി വിശേഷിപ്പിച്ച അരാഗ്ചി, യുദ്ധസമയത്ത് ഒമാൻ സ്വീകരിച്ച നിലപാടുകളെ അഭിനന്ദിക്കുകയും ചെയ്തു.










0 comments