'ബെയ്‌റൂട്ട് ആക്രമിച്ചാൽ പൂർണ്ണ യുദ്ധം'; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ, സമാധാന കരാർ അരികെയെന്ന് ട്രംപ്

ഫയൽ ചിത്രം
തെഹ്റാൻ: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിനെതിരെ ഇസ്രയേൽ ഇനി ആക്രമണം നടത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ലെബനൻ വീണ്ടും ആക്രമിച്ചാൽ പൂർണ്ണമായ യുദ്ധത്തിന് വഴിതുറക്കും. ഇറാൻ ഇക്കാര്യത്തിൽ മൗനം പാലിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ഇസ്രയേലിന്റെ ഏത് നീക്കത്തിനും തിരിച്ചടി നൽകാൻ സായുധ സേനയെ പൂർണ്ണ സജ്ജമാക്കി നിർത്തിയിരിക്കുകയാണെന്ന് ഇറാൻ പറയുന്നു. അതേസമയം, വാഷിംഗ്ടണും തെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണ്. അന്തിമ കരാറിലേക്ക് എത്തിയാൽ അത് നാല് ഘട്ടങ്ങളായിട്ടായിരിക്കും നടപ്പിലാക്കുക. എന്നാൽ ലെബനനെ ഒഴിവാക്കിക്കൊണ്ട് ഒരു കരാറിനും തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി.
ഇറാനുമായുള്ള ചർച്ചകളിൽ വലിയ ശുഭാപ്തിവിശ്വാസമുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇരുപക്ഷവും കരാർ ഒപ്പിടുന്നകാര്യത്തിൽ തീരുമാനമാകുന്നുവെന്നും വാരാന്ത്യത്തോടെ അനുകൂലമായ വഴിത്തിരിവ് ഉണ്ടായേക്കാമെന്നുമാണ് ട്രംപ് പറയുന്നു. കരാറിന്റെ ഭാഗമായി ഇറാന്റെ സമ്പുഷ്ടമായ യുറേനിയം ശേഖരം അമേരിക്കയ്ക്ക് കൈമാറുമെന്നും ചർച്ചകളിലെ കേന്ദ്രബിന്ദു ഇതാണെന്നും ട്രംപ് അവകാശപ്പെടുന്നു.
ശത്രുത അവസാനിപ്പിക്കാൻ ഇസ്രായേലും ഹിസ്ബുള്ളയും സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും, ഈ പ്രദേശത്തെ യുദ്ധസാഹചര്യങ്ങളിലും ചർച്ചകളിലും ഇപ്പോഴും വലിയൊരു അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.









0 comments