print edition യുഎന്നിൽ ഇറാൻ– യുഎസ് വാഗ്വാദം

ഐക്യരാഷ്ട്രസഭ: ആണവായുധ നിർവ്യാപന കരാർ വിലയിരുത്താൻ ഐക്യരാഷ്ട്രസഭയിൽ തുടങ്ങിയ യോഗത്തിൽ അമേരിക്കയും ഇറാനും തമ്മിൽ കടുത്ത വാക്പോര്. 191 രാജ്യങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ഇറാനെതിരെ അമേരിക്ക ശക്തമായി രംഗത്തെത്തി.
1970-ൽ പ്രാബല്യത്തിൽ വന്ന ആണവ നിർവ്യാപന കരാറിന്റെ നടത്തിപ്പ് വിലയിരുത്തുന്ന സമ്മേളനത്തിന്റെ 34 വൈസ് പ്രസിഡന്റുമാരിൽ ഒരാളായി ഇറാനെ തിരഞ്ഞെടുത്തതാണ് പ്രധാന തർക്കവിഷയം. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മ ആണ് ഇറാന്റെ പേര് നിർദ്ദേശിച്ചത്.
ഇറാനെ ഇത്തരമൊരു പദവിയിൽ ഇരുത്തുന്നത് നാണക്കേടാണെന്ന് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫർ യ്യൂ കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയ, യുഎഇ എന്നീ രാജ്യങ്ങൾ അമേരിക്കൻ നിലപാടിനെ പിന്തുണച്ചു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും ഇറാന്റെ നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു.
അമേരിക്കയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഇറാന്റെ യുഎൻ അംബാസഡർ റെസ നജാഫി തിരിച്ചടിച്ചു. റഷ്യൻ പ്രതിനിധി ആന്ദ്രേ ബെലൂസോവ് ഇറാന് പിന്തുണയുമായി രംഗത്തെത്തി. ആണവായുധങ്ങൾ മൂലമുള്ള വിനാശത്തിൽ നിന്ന് മനുഷ്യരാശിയെ സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങളും ഒന്നിച്ചുനിൽക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറസ് അഭ്യർഥിച്ചു.










0 comments