ഇറാൻ അമേരിക്ക ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ;സംഘര്‍ഷ നിഴലിൽ പശ്ചിമേഷ്യ

ജനീവ: ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും സംഘര്‍ഷ ഭീതിയും തുടരുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ വട്ട ചർച്ചകൾ വ്യാഴാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കും. ഇറാന്റെ ആഭ്യന്തര പ്രക്ഷോഭങ്ങളും മേഖലയിലെ വർദ്ധിച്ചുവരുന്ന സൈനിക വിന്യാസവും പശ്ചാത്തലത്തിന് ഗൗരവമേറ്റുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ വ്യോമ-നാവിക സേനാ വ്യൂഹത്തെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്. ഇറാന്റെ മേൽ പരമാവധി സമ്മർദ്ദം ചെലുത്തി പുതിയൊരു കരാറിലേക്ക് അവരെ എത്തിക്കുക എന്നതാണ് യു എസ് ലക്ഷ്യം.
വ്യാഴാഴ്ചത്തെ ചർച്ചയിൽ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും പങ്കെടുക്കുമെന്നാണ് വിവരം.ആണവ സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരമായി ഉപരോധങ്ങളിൽ ഇളവ് നൽകുന്ന രീതിയിലുള്ള ഒരു കരാറിലേക്ക് എത്തിക്കാനുള്ള തന്ത്രമാണ് പ്രയോഗിക്കുന്നത്.എന്നാൽ ഇറാൻ കടുത്ത നിലപാടിലാണ്.
യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ (USS Abraham Lincoln)ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ മേഖലയിലുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ഒമാൻ കടലിലും ഹോർമുസ് കടലിടുക്കിലും ഇരു രാജ്യങ്ങളും തമ്മിൽ നേരിയ തോതിൽ സൈനിക ഉരസലുകൾ ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
സംഘര്‍ഷ സാഹചര്യം തുടരുന്നതിനിടെ ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ 1.42മില്യൺ എന്ന റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.വിലക്കയറ്റത്തിലും ഭരണകൂട നിലപാടുകളിലും പ്രതിഷേധിച്ച് ടെഹ്‌റാനിലും മറ്റ് പ്രധാന നഗരങ്ങളിലും വൻ പ്രക്ഷോഭങ്ങളാണ്.
സംഘര്‍ഷ ഘട്ടങ്ങൾ
2025ജൂൺ:ഇസ്രായേലും അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി.തുടർന്ന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു.
2025സെപ്റ്റംബർ:ഐക്യരാഷ്ട്രസഭ ഇറാന് മേൽ 'സ്നാപ്ബാക്ക്' (Snapback)ഉപരോധങ്ങൾ പുനഃസ്ഥാപിച്ചു.
2026ഫെബ്രുവരി 6:ഒമാനിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ അനൗപചാരിക ചർച്ചകൾ നടത്തി.
2026ഫെബ്രുവരി 17:ഹോർമുസ് കടലിടുക്ക് താൽക്കാലികമായി അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ലോകത്തെ ആകെ എണ്ണ വ്യാപാരത്തിന്റെ 20% ഈ ഇടുങ്ങിയ കടൽപ്പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇത് അടയുന്നത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും. അമേരിക്കയെ സമ്മർദ്ദത്തിലാക്കാനുള്ള ഇറാന്റെ അവസാനത്തെ തന്ത്രമായാണ് ഇതിനെ വിലയിരുത്തുന്നത്.










0 comments