യുഎസ് ഉപരോധം പിൻവലിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; കടുംപിടിത്തം തുടർന്ന് ട്രംപും

തെഹ്‌റാൻ: തങ്ങളുടെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പൂർണ്ണമായും പിൻവലിക്കാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കില്ലെന്ന് ഇറാൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ്റെ ഈ കർശന നിലപാട്.
കഴിഞ്ഞ ആഴ്ച നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണ് അമേരിക്കയുടെ പുതിയ നീക്കങ്ങൾ. ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കാൻ ഇറാൻ നേരത്തെ സമ്മതിച്ചിരുന്നെങ്കിലും, ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ടുള്ള യുഎസ് ഉപരോധം പിൻവലിക്കാതെ ഇനി വിട്ടുവീഴ്ചയില്ലെന്നാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കുന്നത്.
ഉപരോധം തുടരുന്നത് 'കടൽക്കൊള്ള'യ്ക്ക് തുല്യമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇറാൻ്റെ ആണവ പദ്ധതികളിലും മിസൈൽ പരീക്ഷണങ്ങളിലും വ്യക്തമായ ധാരണയിൽ എത്തുന്നതുവരെ നാവിക ഉപരോധം തുടരുമെന്നാണ് ട്രംപിൻ്റെ നിലപാട്.
ലോകത്തെ എണ്ണ വിതരണത്തിൻ്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ചരക്ക് കപ്പലുകൾ നിലവിൽ സുരക്ഷിത താവളങ്ങളിൽ നങ്കൂരമിട്ടിരിക്കുകയാണ്.
മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ പാകിസ്ഥാൻ്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഹോർമുസിലെ നിലവിലെ സാഹചര്യം ഈ ശ്രമങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.










0 comments