ഹോര്‍മുസ് കടലിടുക്ക് കടക്കാൻ ചുങ്കം നൽകണം, അമേരിക്കൻ കപ്പലുകൾ വിലക്കും; ഇറാൻ പാര്‍ലമെന്റ്

ഇറാൻ പാര്‍ലമെന്റ്
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനും യുഎസ്,ഇസ്രയേൽ കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്താനുമുള്ള പുതിയ പദ്ധതിക്ക് ഇറാൻ പാർലമെന്റ് സുരക്ഷാ സമിതി അംഗീകാരം നൽകി. ഇറാനെതിരെ യുഎസ്-ഇസ്രയേൽ സഖ്യം ആരംഭിച്ച യുദ്ധം ഒരു മാസം പിന്നിട്ടപ്പോഴാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം.
ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ മറ്റ് രാജ്യങ്ങൾക്കും നിയന്ത്രണങ്ങൾ ഉണ്ടാവും. ഈ ജല പാതയിലൂടെ കടന്നു പോകുന്ന കപ്പലുകൾക്ക് ഇനി മുതൽഇറാന്റെ ഔദ്യോഗിക കറൻസിയായ റിയാൽ അടിസ്ഥാനമാക്കി ടോൾ നൽകേണ്ടിവരും.
കടലിടുക്കിലെ സമുദ്ര സുരക്ഷ,കപ്പലുകളുടെ സുരക്ഷ,പരിസ്ഥിതി സംരക്ഷണം,യാത്രാ നിയന്ത്രണങ്ങൾക്കായുള്ള സാമ്പത്തിക സംവിധാനങ്ങൾ എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഒമാനുമായി സഹകരിച്ച് നിയമപരമായ ചട്ടക്കൂട് നിർമ്മിക്കാനും ഇറാൻ ലക്ഷ്യമിടുന്നുണ്ട്.

യുദ്ധം അവസാനിച്ചാലും
ഹോര്‍മുസ് വിടില്ലെന്ന് ട്രംപ്
ഹോർമുസ് കടലിടുക്ക് തുറന്നു നൽകിയില്ലെങ്കിൽ ഇറാനിലെ ഊർജ്ജ പ്ലാന്റുകളും എണ്ണക്കിണറുകളും അമേരിക്ക പൂർണ്ണമായി നശിപ്പിക്കുമെന്ന് ട്രംപ് തിങ്കളാഴ്ച വീണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അമേരിക്ക ഉദ്ദേശിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും പ്രസ്താവിച്ചു.
ഹോർമുസ് കടലിടുക്ക് ഏറെക്കുറെ അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ യുഎസ് സൈനിക നടപടി അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥരോട് പ്രസിഡന്റ് ട്രംപ് പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോര്‍ട് ചെയ്തിരുന്നു. നേരിട്ടുള്ള ആക്രമണങ്ങൾ നിര്‍ത്തിയാലും ഹോര്‍മുസിനായുള്ള യുദ്ധം തുടരുമെന്ന സൂചനയാണ് പുറത്തു വിട്ടത്.
അധികം വൈകാതെ അമേരിക്ക ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കും. അവിടെ കപ്പലുകൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാകും;അത് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സുരക്ഷാ അകമ്പടിയോടെയോ അല്ലെങ്കിൽ വിവിധ രാജ്യങ്ങളുടെ സംയുക്ത സുരക്ഷാ അകമ്പടിയോടെയോ ആയിരിക്കും.'എന്നാണ് യു എസ് അവകാശവാദം.










0 comments