'ഇറാൻ ഇനിയും വേദനിക്കണം'; വൻ സൈനിക ആക്രമണത്തിന് ട്രംപ് ഉടൻ ഉത്തരവിട്ടേക്കുമെന്ന് റിപ്പോർട്ട്

ഡോണൾഡ് ട്രംപ് Image Credit : gamereactor
വാഷിംഗ്ടൺ: ഇറാനെതിരെ വൻതോതിലുള്ള സൈനിക ആക്രമണം നടത്തുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ തീരുമാനമെടുത്തേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ഇറാൻ ഇത്രമാത്രം വേദനിച്ചാൽ പോരെന്നും ഇനിയും വേദന അനുഭവിക്കണം എന്നുമാണ് ട്രംപ് ആരോപിക്കുന്നത്.
നിലവിലെ സാമ്പത്തിക ഉപരോധങ്ങളും തന്ത്രപരമായ നീക്കങ്ങളും ഇറാനെ കടുത്ത പ്രതിസന്ധിയിലാക്കാൻ "പര്യാപ്തമല്ല"എന്ന വിലയിരുത്തലിലാണ് വൈറ്റ് ഹൗസ് എന്നാണ് പുറത്തുവരുന്ന സൂചനകൾ. പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനം പൂർണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാകും അമേരിക്കയുടെ അടുത്ത നീക്കമെന്ന് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളും ആണവ നിലയങ്ങളും ലക്ഷ്യമിട്ടാകും അമേരിക്കൻ ആക്രമണം. ഈ മേഖലയിലെ പുതിയ നീക്കങ്ങൾ സംബന്ധിച്ച് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേശകരും പെന്റഗൺ ഉദ്യോഗസ്ഥരും തമ്മിൽ നിർണായക ചർച്ചകൾ പൂർത്തിയാക്കിയതായാണ് വിവരം.
ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്ന നിലവിലെ നയങ്ങൾ വേഗത്തിൽ ഫലം കാണുന്നില്ലെന്നും, അതിനാൽ ശക്തമായ സൈനിക നടപടിയാണ് ആവശ്യമെന്നുമാണ് ട്രംപും സംഘവും കരുതുന്നത്. പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും കടുത്ത യുദ്ധഭീതി പടർന്നിരിക്കുകയാണ്. അമേരിക്കയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ട്രംപ്, വരും ദിവസങ്ങളിൽ തന്നെ സൈനിക നീക്കത്തിനുള്ള നിർണായക ഉത്തരവിൽ ഒപ്പുവെച്ചേക്കുമെന്നാണ് വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.









0 comments