കോഴിത്തീറ്റ വിലയില്‍ വൻ വർധന; കുതിച്ചുയർന്ന് കോഴിവിലയും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പോത്തിറച്ചിക്ക് പിന്നാലെ കോഴിയിറച്ചിക്കും വില വർധിക്കുന്നു. കോഴിത്തീറ്റയുടെ വിലവർധയാണ് ഇറച്ചിക്ക് വില കുത്തനെ ഉയരാൻ കാരണമായത്. ഇതോടെ വിൽപനയും ഇടിഞ്ഞു. കോഴിത്തീറ്റ ഒരു ചാക്കിന് 500 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ 1,350 രൂപയുണ്ടായിരുന്ന 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 1,850 രൂപയായി.
ഇതോടെ കോഴിയിറച്ചി വില കിലോയ്ക്ക് 240 മുതൽ 250 രൂപ വരെയാണ് വില. തീറ്റയുണ്ടാക്കാനുള്ള അസംസ്‌കൃതവസ്തുക്കളായ ചോളം, സോയാബീൻ, ഗോതമ്പ്, ഉണക്കമീൻ തുടങ്ങിയവ കിട്ടാനില്ലാത്തതാണ് വില കൂടാൻ ഇടയാക്കിയതെന്നാണ് വിവരം. ചോളവും മറ്റും എഥനോൾ നിർമാണത്തിന് വഴിതിരിച്ചുവിടുന്നതും തിരിച്ചടിയാകുന്നുവെന്നാണ് വിലയിരുത്തൽ.
മഴ കുറഞ്ഞതിനാൽ ഈ വർഷം ഉത്പാദനം കുറയുമെന്ന ഭീതിയുമുണ്ട്. ഇറച്ചിക്ക് പിന്നാലെ കോഴിമുട്ടയുടെ വില 8.50 രൂപയായും ഉയർന്നു. ആഭ്യന്തര ഉത്പാദനത്തിലെ കുറവ് മുതലെടുത്ത് വൻകിട ഫാമുകൾ കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നതായും ആരോപണമുണ്ട്. വിലക്കയറ്റം മൂലം കച്ചവടം കുറഞ്ഞതായും വ്യാപാരികൾ പറയുന്നു. 3,000 കിലോ കോഴിയിറച്ചി വിറ്റിരുന്നത് പകുതിയായി. ഹോട്ടലുകാരും കാറ്ററിങ് മേഖലയിലുള്ളവരും ഇറച്ചി വാങ്ങുന്ന അളവ് കുറച്ചെന്നും വ്യാപാരികൾ പറയുന്നു.









0 comments