print edition സൗദിയിലും യുഎഇയിലും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിലേക്ക് ആക്രമണം

കുവൈറ്റിലെ എണ്ണ ഉത്പാദന കേന്ദ്രത്തിലുണ്ടായ ആക്രമണം
മനാമ: സൗദി അറേബ്യയിലെ കിഴക്കൻ നഗരമായ ജുബൈലിലെ ഊർജ നിലയങ്ങളെയും ഷാർജയിലെ ആശയവിനിമയ കേന്ദ്രത്തെയും ലക്ഷ്യമിട്ട് ചൊവ്വാഴ്ച പുലർച്ചെ ഇറാന്റെ ആക്രമണമുണ്ടായി. ഏഴ് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന തകർത്തു. മിസൈലുകളുടെ അവശിഷ്ടങ്ങൾ എണ്ണ ശുദ്ധീകരണ ശാലകൾക്ക് സമീപമാണ് വീണത്.
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക നഗരങ്ങളിലൊന്നായ ജുബൈലിലെ സാബിക് പെട്രോകെമിക്കൽ പ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഷാർജയിലെ തുറയ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ ഭരണവിഭാഗം കെട്ടിടത്തിനുനേരെ ഉണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾക്ക് പരിക്കേറ്റു.
ബഹ്‌റൈൻ പ്രതിരോധ സേന കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടു. ഖത്തറിന് നേരെയും ഡ്രോൺ, ക്രൂസ് മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി നീങ്ങുകയാണെന്നും നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ അടയുകയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അമേരിക്കൻ കമ്പനികളായ എക്‌സോൺ മൊബീൽ, സാഡ്ര തുടങ്ങിയവയുടെ ഗൾഫ് മേഖലയിലെ പ്ലാന്റുകളെ ആക്രമിച്ചതായും തങ്ങളുടെ അസലൂയ പെട്രോകെമിക്കൽ കേന്ദ്രത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമാണിതെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.










0 comments