സുരക്ഷ കൗണ്‍സിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ

ഇറാന്റെ സുരക്ഷ കൗണ്‍സിൽ മേധാവി അലി ലാരിജാനി
തെഹ്റാൻ: വ്യോമാക്രമണത്തിൽ ഇറാന്റെ സുരക്ഷ കൗണ്‍സിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈമാനിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 'ഇറാന്‍റെ ഉന്നമനത്തിനും ഇസ്‌ലാമിക വിപ്ലവത്തിനുമായി ജീവിതകാലം മുഴുവൻ ശ്രമിച്ച ശേഷം, അദ്ദേഹം ഒടുവിൽ തന്‍റെ ആഗ്രഹം നിറവേറ്റി. അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു' എന്നാണ് സെക്യൂരിറ്റി കൗണ്‍സിലിനെ ഉദ്ധരിച്ച് മെഹ്ർ ഏജൻസി റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണായക വ്യക്തിയായിരുന്നു ലാറിജാനി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമയേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ഏറ്റെടുത്തത് ലാറിജാനി അയിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടതിനുശേഷം യുദ്ധത്തിൽ മരിക്കുന്ന ഏറ്റവും മുതിർന്ന ഇറാനിയൻ നേതാവാണ് അദ്ദേഹം.
ഇറാനിയൻ രാഷ്ട്രീയത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്ന ലാരിജാനിയെ രാത്രിയിലെ ആക്രമണങ്ങളിൽ കൊലപ്പെടുത്തിയതായി ഇസ്രായേൽ നേരത്തെ പറഞ്ഞിരുന്നു. ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് തെഹ്റാനിലും ഷിറാസ്, തബ്രിസ് നഗരങ്ങളിലും ഒരേസമയം വ്യോമാക്രമണം നടത്തിയെന്നും ഇസ്രയേൽ നേരത്തെ അവകാശവാദമുന്നയിച്ചിരുന്നു.
ബാസിജ് റെസിസ്റ്റൻസ് ഫോഴ്‌സ് തലവൻ ഘോലംറേസ സുലൈമാനി, മറ്റ് മുതിർന്ന ബാസിജ് ഉദ്യോഗസ്ഥർ എന്നിവരെയും ആക്രമണത്തിൽ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധപ്പെട്ട ലാരിജാനി ഉൾപ്പെടെയുള്ള 10 ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് യുഎസ് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.










0 comments