കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഹർസിമ്രത് രൺധാവ(21) എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോകുന്നതിനിടെ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുമ്പോൾ കാറിലെത്തിയയാൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കനേഡിയൻ പൊലീസ് അറിയിച്ചു. അക്രമിയെ തിരിച്ചറിയാനുള്ള എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
ഹാമിൽട്ടണിലെ അപ്പർ ജെയിംസ്, സൗത്ത് ബെൻഡ് റോഡിന് സമീപം പ്രാദേശിക സമയം വൈകിട്ട് 7.30 ഓടെ രണ്ട് സംഘങ്ങൾ തമ്മിൽ വെടിവയ്പ്പ് നടന്നിരുന്നു. രണ്ട് കാറുകളിലായി അക്രമിസംഘങ്ങൾ വെടിയുതിർത്തപ്പോൾ ഹർസിമ്രത് അതിൽപെട്ടുപോവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് അക്രമം നടക്കുന്നതായി വിവരം ലഭിച്ച് പൊലീസ് എത്തിയപ്പോഴേക്കും ഹർസിമ്രത്തിന് വെടിയേറ്റിരുന്നു.
നെഞ്ചിൽ വെടിയേറ്റ നിലയിലാണ് ഹർസിമ്രത്തിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്റാറിയോയിലെ ഹാമിൽട്ടണിലുള്ള മൊഹാക്ക് കോളേജിലെ വിദ്യാർഥിയായിരുന്നു ഹർസിമ്രത് രൺധാവ. വിദ്യാർഥിയുടെ കുടുംബവുമായി ബന്ധപ്പെട്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പൊലീസ് അറിയിച്ചു.
അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒരു കറുത്ത കാറിലെത്തിയ ആൾ ഒരു വെളുത്ത സെഡാനിൽ സഞ്ചരിച്ചിരുന്നവർക്ക് നേരെ വെടിയുതിർക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. "ഒന്റാറിയോയിലെ ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർഥി ഹർസിമ്രത് രൺധാവയുടെ മരണത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്" എന്ന് ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സ് പോസ്റ്റിൽ കുറിച്ചു.
0 comments