കാനഡയിൽ ഇന്ത്യൻ വംശജ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

ടൊറന്റോ : കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജ വെടിയേറ്റ് മരിച്ചു. സംഭവത്തിൽ ഇന്ത്യൻ വംശജനായ പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളി പകൽ ഹംബർവുഡ് ബൊളിവാർഡ്, റെക്സ്ഡെയ്ൽ ബൊളിവാർഡ് ഇന്റർസെക്ഷനിലാണ് വെടിവയ്പ്പ് നടന്നതെന്ന് ടൊറന്റോ പൊലീസ് സർവീസ് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
26 കാരിയായ നവനീത് കൗർ ആണ് കൊല്ലപ്പെട്ടത്. ബ്രാംപ്ടണിൽ നിന്നുള്ള ഷാർൺജീത് സിംഗ് (37) പ്രതി. ഒന്റാറിയോ പ്രവിശ്യാ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.
വെടിവയ്പ്പ് നടന്ന വിവരത്തെത്തെതുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ചോരയിൽ കുളിച്ച നിലയിൽ കൗറിനെ കണ്ടെത്തിയത്. പരിശോധനയിൽ സംഭവസ്ഥലത്തുതന്നെ കൗർ മരിച്ചതായി സ്ഥിരീകരിച്ചു.
കൗറും ഷാർൺജീതും തമ്മിൽ സംസാരമുണ്ടായതായും പിന്നാലെ വെടിവയ്ക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും മറ്റാരെയും സംശയമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൗർ ഹംബർവുഡ് ബൊളിവാർഡിലൂടെ നടക്കുമ്പോൾ ഷരൺജീത് യുവതിയുടെ അടുത്തേക്ക് വന്ന് സംസാരിച്ചെന്നും പിന്നാലെ വെടിവച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നെന്നും സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ജൂലൈ ആദ്യം ആൽബെർട്ട പ്രവിശ്യയുടെ തലസ്ഥാനമായ എഡ്മണ്ടണിൽ ഇന്ത്യൻ വംശജൻ പങ്കാളിയെ കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. 23 വയസ്സുള്ള ദമൻപ്രീത് കൗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദമൻപ്രീതിന്റെ പങ്കാളി റിതീഷ് കുമാർ അറസ്റ്റിലായിരുന്നു










0 comments