വിമാന ജീവനക്കാരിയോട് ലൈംഗികാതിക്രമം; ഇന്ത്യൻ യുവാവിന് സിംഗപ്പൂരിൽ 6 മാസം തടവ്

പ്രതീകാത്മക ചിത്രം
സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ വെച്ച് വനിതാ ഫ്ലൈറ്റ് അറ്റൻഡന്റിനോട് ലൈംഗിക അതിക്രമം നടത്തിയ ഇന്ത്യൻ പൗരന് ആറ് മാസം തടവ് ശിക്ഷ. 35-കാരനായ ആകാശ് തിവാരിക്കാണ് സിംഗപ്പൂർ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 1,270.95 സിംഗപ്പൂർ ഡോളർ (ഏകദേശം 93,000 ഇന്ത്യൻ രൂപ) യുവതിക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ തുക അടച്ചില്ലെങ്കിൽ അഞ്ച് ദിവസം കൂടി അധികമായി ജയിലിൽ കഴിയേണ്ടി വരും. ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തി ശല്യം ചെയ്യൽ എന്നീ കുറ്റങ്ങൾ പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു.
ഫെബ്രുവരി 9-നായിരുന്നു കേസിനാസ്പദമായ സംഭവം. നാല് സുഹൃത്തുക്കൾക്കൊപ്പം തായ്‌ലൻഡിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ആകാശ് തിവാരി. യാത്രയിലുടനീളം ഈ സംഘം വിമാനത്തിൽ ബഹളമുണ്ടാക്കിയിരുന്നു. വനിതാ ജീവനക്കാർ കടന്നുപോകുമ്പോഴെല്ലാം ഇവർ കൈകൾ വീശിക്കാണിക്കുകയും പരിഹസിച്ചു ചിരിക്കുകയും ചെയ്തു.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപ്, യാത്രക്കാരുടെ ഭക്ഷണ മുൻഗണനകൾ സ്ഥിരീകരിക്കുന്നതിനായി ജീവനക്കാരി ഈ സംഘത്തിനടുത്തെത്തി. സംസാരിക്കുന്നതിനിടയിൽ, യുവാവ് പെട്ടെന്ന് ജീവനക്കാരിയുടെ തുടയിൽ അനുചിതമായി സ്പർശിക്കുകയും പൊട്ടിച്ചിരിക്കുകയുമായിരുന്നു.
സംഭവം ജീവനക്കാരി തന്റെ സൂപ്പർവൈസറെ അറിയിച്ചു. തുടർന്ന് യുവാവും സംഘവും ഇരിക്കുന്ന സ്ഥലത്ത് ഭക്ഷണം വിളമ്പുന്നതിൽ നിന്ന് ഈ ജീവനക്കാരിയെ മാറ്റാൻ നിർദേശം നൽകി. എന്നാൽ, പിന്നീട് കാബിനിലൂടെ സർവീസ് കാർട്ടുമായി ഭക്ഷണ ട്രേകൾ ശേഖരിക്കാൻ ഇറങ്ങിയപ്പോൾ യുവാവ് വീണ്ടും അതിക്രമം തുടരുകയായിരുന്നു. ഇയാൾ മനഃപൂർവം സീറ്റിൽ നിന്ന് ചാരിനിന്ന്, കൈമുട്ടുകൊണ്ട് ഫ്ലൈറ്റ് അറ്റൻഡന്റിനെ പിന്നിലേക്ക് തള്ളി വീണ്ടും ശരീരത്തിൽ മോശമായി സ്പർശിച്ചു.
ജീവനക്കാരി ഉടൻ തന്നെ യുവാവിനെ നേരിടുകയും തന്നോട് മോശമായി പെരുമാറരുതെന്ന് കർശനമായി ആവശ്യപ്പെടുകയും ചെയ്തു. ‘അവൾ വളരെ അസ്വസ്ഥയായിരുന്നു, പ്രതിയോട് തന്നെ തൊടരുതെന്ന് പറഞ്ഞു. എന്നാൽ ക്ഷമാപണം നടത്തുന്നതിനുപകരം, അയാൾ തിരിഞ്ഞുനിന്ന് ചിരിക്കുകയാണ് ചെയ്തത്. ഇത് യുവതിയെ കൂടുതൽ മാനസികമായി തളർത്തി’, എന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ലിൻഡ കോടതിയിൽ പറഞ്ഞു.
വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ, വിമാനത്തിന്റെ അടുക്കള ഭാഗത്തേക്ക് പോയ ജീവനക്കാരിയെ പിന്തുടർന്ന് യുവാവ് വീണ്ടും മോശമായി പെരുമാറി. അകന്നു നിൽക്കാനുള്ള ആവർത്തിച്ചുള്ള അഭ്യർഥനകൾ അയാൾ നിരസിച്ചതോടെ, ജീവനക്കാരി ഉറക്കെ ആക്രോശിച്ചു.
"എന്റെ അടുത്തുനിന്ന് മാറി നിൽക്കൂ! എന്നെ പിന്തുടരുന്നത് നിർത്തൂ!" എന്ന് ഫ്ലൈറ്റ് അറ്റൻഡന്റ് പറഞ്ഞു. അവൾ അവിടെ നിന്ന് മാറുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും സംഭവങ്ങൾക്ക് സാക്ഷികളായിരുന്നു.
ഈ അതിക്രമങ്ങൾക്കിടയിൽ യുവാവിന്റെ സുഹൃത്തുക്കളുടെ പെരുമാറ്റം സ്ഥിതിഗതികളും കൂടുതൽ വഷളാക്കി. ജീവനക്കാരി ഇതിനെതിരെ പ്രതികരിച്ചപ്പോൾ, ‘ഒരു ബിയർ കുടിച്ച് ഈ ‘ഷോ’ ആസ്വദിക്കാം’, എന്നായിരുന്നു സുഹൃത്തുക്കളിലൊരാളുടെ പരിഹാസം. ഭയന്നുവിറച്ച് കണ്ണീരോടെയാണ് ജീവനക്കാരി സൂപ്പർവൈസറുടെ അടുത്തെത്തിയത്. തുടർന്ന് സൂപ്പർവൈസറെത്തി യുവാവിനോട് വിശദീകരണം ചോദിച്ചെങ്കിലും, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിൽ അയാൾ ഉറച്ചുനിന്നു.
സംഭവത്തെ തുടർന്ന് വിമാനത്തിലെ ക്യാപ്റ്റൻ ഉടൻ തന്നെ സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലെ അധികാരികൾക്ക് വിവരം കൈമാറി. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ സിംഗപ്പൂർ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കേസിൽ ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തി ദുരിതമുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിക്ക് 6 മാസം തടവ് വിധിച്ചു. ജീവനക്കാരിയുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തി അവരുടെ പേരോ വിമാനത്തിന്റെ കൃത്യമായ വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന് കോടതിയുടെ പ്രത്യേക ഉത്തരവുണ്ട്.









0 comments