ചൈനയിൽ നിന്നുള്ള ഇറക്കുമതി സര്‍വ്വകാല റെക്കോര്‍ഡിൽ, രാസവള വരവ് പകുതിയായി

ന്യൂഡൽഹി: ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി സര്‍വ്വകാല റെക്കോര്‍ഡിലെത്തി. വ്യാപാര കമ്മി ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കയറ്റുമതി പ്രോത്സാഹനവും വര്‍ധനവും അവകാശപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൾ നിരത്തുമ്പോഴാണ് വിപരീത പ്രവണത.
അതേ സമയം ഏതാനും ചരക്കുകളുടെ ഇറക്കുമതിയിൽ കുറവ് വന്നത് മാത്രം അവതരിപ്പിച്ച് വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ പാര്‍ലമെന്റിലെ മറുപടി ഒതുക്കി. ഇത് മാധ്യമങ്ങൾ ഏറ്റു പിടിച്ചതോടെ മൊത്തം കയറ്റുമതി വര്‍ധിച്ചതായും ഇറക്കുമതി കുറഞ്ഞതായും ചിത്രീകരിക്കപ്പെട്ടു.
വളങ്ങൾ,രാസവസ്തുക്കൾ,ഇരുമ്പ്-സ്റ്റീൽ,നെയ്ത്ത് നൂൽ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25ൽ വളങ്ങളുടെ ഇറക്കുമതി 61.4ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. റെസിഡ്വൽ കെമിക്കൾസ് ആൻഡ് അലൈഡ് പ്രോഡക്ട്സ് വിഭാഗത്തിൽ 9.7ശതമാനവും ഇരുമ്പ്-സ്റ്റീലിൽ10.3ശതമാനവും കര കൗശല നൂലുകളുടെ വിഭാഗത്തിൽ 9.5ശതമാനവും കുറവുണ്ടായതായി മന്ത്രി വ്യക്തമാക്കി. എന്നാൽ മൊത്തം ഇറക്കുമതി ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. രാസ വളത്തിന് വില കൂടുകയും ചെയ്തു.
ഇറക്കുമതി കുത്തനെ കൂടി,
വ്യാപാര കമ്മി 11 ശതമാനം വര്‍ധിച്ചു
മന്ത്രി നൽകിയ മറുപടിയിൽ വ്യാപാര കമ്മിയുടെ പൂര്‍ണ്ണ ചിത്രം പുറത്തു വിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ കണക്കുകൾ പ്രകാരം തന്നെ ചൈനയിൽ നിന്നുള്ള ഇറക്കുമതി ഏറ്റവും ഉയര്‍ന്നു നിൽക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കുറവ് (Trade Deficit) റെക്കോർഡ് നിലയിലെത്തിയതായി വ്യക്തമാവുന്നു. ഇന്ത്യയുടെ ചൈനയോടുള്ള വ്യാപാര കുറവ് ഏകദേശം 99.2 ബില്യൺ യുഎസ് ഡോളർ ആയി ഉയർന്നിരിക്കയാണ്. ഇത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വ്യാപാര കുറവുകളിൽ ഒന്നാണ്.
കണക്കുകൾ പ്രകാരം, 2024-25ൽ ഇന്ത്യ ചൈനയിൽ നിന്ന് ഏകദേശം 113.5 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്‌തു. അതേസമയം, ഇന്ത്യ ചൈനയിലേക്ക് നടത്തിയ കയറ്റുമതി 14.25 ബില്യൺ ഡോളറിലേക്ക് പരിമിതപ്പെട്ടു. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള ഈ വലിയ വ്യത്യാസമാണ് വ്യാപാര കമ്മി വർധിക്കാൻ കാരണമായത്.
ഇലക്ട്രോണിക് ഉപകരണങ്ങൾ, യന്ത്രങ്ങൾ, രാസവസ്തുക്കൾ, വ്യവസായ ഘടകങ്ങൾ എന്നിവയിലാണ് ഇന്ത്യയുടെ ചൈന ആശ്രിതത്വം ഇപ്പോഴും കൂടുതലായി തുടരുന്നത്. മന്ത്രി സൂചിപ്പിച്ച പോലെ ചില മേഖലകളിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള വ്യാപാര കണക്കുകളിൽ അത് വലിയ മാറ്റം സൃഷ്ടിച്ചിട്ടില്ല.
വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നത്, ആഭ്യന്തര ഉൽപ്പാദന ശേഷി വർധിപ്പിക്കുകയും കയറ്റുമതി വിപുലീകരിക്കുകയും ചെയ്‌താൽ മാത്രമേ ദീർഘകാലത്തിൽ ഇന്ത്യക്ക് ചൈനയോടുള്ള വ്യാപാര കുറവ് കുറയ്ക്കാൻ കഴിയൂ എന്നതാണ്. Make in India പോലുള്ള പദ്ധതികൾ ഈ ദിശയിൽ നിർണായക പങ്ക് വഹിക്കുമെന്ന് അവകാശപ്പെടുമ്പോഴും വ്യാപാര കമ്മി വര്‍ധിക്കുന്ന ചിത്രമാണ്.
ഇതിനിടയിലാണ് അമേരിക്കയിൽ നിന്നുകൂടി പൂജ്യം ചുങ്കവുമായി കാര്‍ഷിക ഉത്പന്നങ്ങൾ വരെ എത്താനിരിക്കുന്നത്. പകരം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അവര്‍ തന്ത്രപൂര്‍വ്വം താരിഫ് വര്‍ധിപ്പിച്ച് 18 ശതമാനം എന്ന നിലയിലേക്ക് എത്തിച്ചിരിക്കയാണ്.
മൊബൈൽ ഫോൺ കൂട്ടിയോജിപ്പിക്കലിൽ മുന്നിൽ
മൊബൈൽ ഫോൺ മേഖലയിലെ കണക്കുകൾ വ്യത്യസ്തമായ ചിത്രമാണ്. 2014-15ൽ48,609കോടി രൂപയുണ്ടായിരുന്ന ചൈനയിൽ നിന്നുള്ള മൊബൈൽ ഫോൺ ഇറക്കുമതി കുത്തനെ കറഞ്ഞു. 2024-25ൽ3,710കോടി രൂപയിലെത്തി.
അതേസമയം ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി വലിയ തോതിൽ ഉയർന്നു. 2014-15ൽ1,566കോടി രൂപയായിരുന്ന കയറ്റുമതി2024-25ൽ2,05,017കോടി രൂപയ്ക്ക് മുകളിലെത്തി.
ചൈനീസ് ഫോണുകൾ പ്രധാന ഭാഗങ്ങൾ എത്തിച്ച് ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കുകയാണ് ഇപ്പോൾ. ഇതിന് പുറമെ ആപ്പിൾ, സാംസങ്, ഡിക്സൺ, ലാവ തുടങ്ങിയ കമ്പനകളും ഇന്ത്യയിൽ തന്നെ അസംബ്ൾ ചെയ്യുന്നു. യോജിപ്പിച്ച ശേഷം ഇവ കയറ്റുമതി ചെയ്യുന്നു.










0 comments