പാകിസ്ഥാനിൽ ഐഇഡി സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു

പെഷവാർ : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ മാർക്കറ്റിൽ തിങ്കളാഴ്ച ഉണ്ടായ ഐഇഡി സ്ഫോടനത്തിൽ ഒരു ഗോത്രത്തലവൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിലെ വാന പട്ടണത്തിലെ തിരക്കേറിയ പ്ലാസയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ വൈദ്യചികിത്സയ്ക്കായി വാന ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. അഹമ്മദ്‌സായി ഗോത്രത്തലവനായ മാലിക് താരിഖാണ് മരിച്ചത്. മാലിക്കിന്റെ വാഹനം മാർക്കറ്റ് ഏരിയയിലൂടെ കടന്നുപോകുമ്പോഴാണ് ഗുൽഷൻ പ്ലാസയ്ക്ക് സമീപം സ്‌ഫോടനമുണ്ടായതായി ജില്ലാ പൊലീസ് ഓഫീസർ മുഹമ്മദ് താഹിർ ഷാ വസീർ പറഞ്ഞു.
ശക്തമായ സ്ഫോടനത്തിൽ താരിഖ് ഉൾപ്പെടെ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. മറ്റ് നാല് പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സ്ഫോടനം മാർക്കറ്റ് പ്രദേശത്ത് വ്യാപക പരിഭ്രാന്തി സൃഷ്ടിച്ചു. സ്ഫോടനത്തിനു പിന്നാലെ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടി. പ്രദേശവാസികളും പ്രാദേശിക നേതാക്കളും ആക്രമണത്തെ അപലപിക്കുകയും സംസ്ഥാനത്തിന്റെ സുരക്ഷാ നയങ്ങൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
മറ്റൊരു സംഭവത്തിൽ, പ്രവിശ്യയിലെ ബജൗർ ജില്ലയിലെ ഒരു വീടിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഖറിലെ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ 2022 നവംബറിൽ വെടിനിർത്തൽ കരാർ അവസാനിച്ചതിനുശേഷം നിരോധിത ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ സാധാരണക്കാർക്കും സർക്കാർ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണം നടത്തുന്നതായി പാകിസ്ഥാൻ സർക്കാർ പറയുന്നു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യകളിലാണ് ആക്രമണം വ്യാപകമെന്നും പാകിസ്ഥാൻ പറയുന്നു.










0 comments