ഹോർമുസ് പ്രതിസന്ധി രൂക്ഷം; ആറാം ദിവസവും ഇറാനിൽ യുഎസ് ആക്രമണം

ഹോർമുസ് കടലിടുക്ക്
തെഹ്റാൻ : ഇറാനെതിരെ അമേരിക്ക തുടർച്ചയായ ആറാം ദിവസവും വ്യോമാക്രമണം നടത്തി. ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണങ്ങളെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപരോധം ശക്തമാക്കുകയും ഒരു എണ്ണക്കപ്പലിൽ പരിശോധന നടത്തുകയും ഉപരോധം മറികടക്കാൻ ശ്രമിച്ച മൂന്ന് വാണിജ്യക്കപ്പലുകളെ തിരിച്ചുവിടുകയും ചെയ്തു.
ഖെഷ്മ് ദ്വീപിന് സമീപം, ബന്ദർ അബ്ബാസ്, ബുഷെഹർ എന്നിവിടങ്ങളിൽ അമേരിക്കൻ മിസൈലാക്രമണം നടന്നു. ഹോർമോസ്ഗാൻ പ്രവിശ്യയിലെ രണ്ട് പാലങ്ങൾക്കും നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇതിൽ ഒരു പാലത്തിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇറാൻ ചർച്ചകളിലേക്ക് മടങ്ങിയെത്തിയില്ലെങ്കിൽ പാലങ്ങളും വൈദ്യുത നിലയങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ മനഃപൂർവം ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു. 1949ലെ ജനീവ കൺവെൻഷൻ പ്രകാരവും ഇത്തരം ആക്രമണങ്ങൾ നിരോധിച്ചിട്ടുള്ളതാണ്.
അതേസമയം, സംഘർഷം രൂക്ഷമായിട്ടും നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യത അവസാനിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാൻ ഇപ്പോഴും ധാരണയിലെത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ശക്തമായ മറുപടി തുടരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ജോർദാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇതിന് മറുപടിയായി ഹോർമുസ് മേഖലയിൽ ആറുമണിക്കൂർ നീണ്ട ആക്രമണം നടത്തിയതായി അമേരിക്ക വ്യക്തമാക്കി.
ഇറാന്റെ ഉന്നത ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഗർ ഗാലിബാഫ്, രാജ്യത്തിന് ഗുണകരമല്ലാത്ത ഒരു കരാറും അംഗീകരിക്കില്ലെന്നും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും കൂട്ടിച്ചേർത്തു. അമേരിക്കൻ പൗരയായ ഡേന കരാരിയെ ഇറാൻ മോചിപ്പിച്ചെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടെങ്കിലും, അത്തരമൊരു തടവുകാരന്റെ മോചനമോ കൈമാറ്റമോ നടന്നിട്ടില്ലെന്ന് ഇറാന്റെ നീതിന്യായ വകുപ്പ് പ്രതികരിച്ചു.










0 comments