ക്രൂയിസ് കപ്പൽ-ഹന്റാ വൈറസ് ഭീതി: ആശങ്കയൊഴിയുന്നു; വൈറസിന് ജനിതക മാറ്റമില്ല

ക്രൂയിസ് കപ്പൽ
ലണ്ടൻ : ആഗോളതലത്തിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ച ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ ശ്വാസകോശ വൈറസ് ബാധയിൽ പുതിയ വെളിപ്പെടുത്തലുമായി ആരോഗ്യ വിദഗ്ധർ. വൈറസിന് കൂടുതൽ വ്യാപനശേഷിയുള്ള രീതിയിലുള്ള ജനിതകമാറ്റങ്ങൾ ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്ന് യൂറോപ്യൻ ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ ലഭ്യമായ വൈറസ് സാമ്പിളുകളുടെ ജനിതക ഘടന പരിശോധിച്ചതിൽ നിന്നും ഇവയെല്ലാം സമാനമാണെന്നും പണ്ട് തെക്കേ അമേരിക്കയിൽ പടർന്നുപിടിച്ച വൈറസ് സ്ട്രെയിനുകളോട് ഇതിന് സാമ്യമുണ്ടെന്നുമാണ് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിലെ വിദഗ്ധൻ ആൻഡ്രിയാസ് ഹോഫർ വ്യക്തമാക്കി.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ രോഗിയുടെ രക്തത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമെന്നതിനാൽ പകര്യാൻ നേരിയ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അമേരിക്കയിൽ ഹന്റാവൈറസ് ബാധ സംശയിച്ചിരുന്ന ഒരു രോഗിയെ വിദഗ്ധ പരിശോധനകൾക്ക് ശേഷം രോഗവിമുക്തനായി. നെബ്രാസ്ക ബയോ കണ്ടെയ്‌ൻമെന്റ് യൂണിറ്റിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ക്വാറന്റൈൻ സൗകര്യത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കപ്പലിലെ ഔദ്യോഗിക ഡോക്ടർക്ക് രോഗം ബാധിച്ചപ്പോൾ യാത്രക്കാരെ ചികിത്സിക്കാൻ മുന്നിട്ടിറങ്ങിയ അമേരിക്കൻ ഓങ്കോളജിസ്റ്റ് സ്റ്റീഫൻ കോൺഫെൽഡിന്റെ പരിശോധനാ ഫലം ഇപ്പോൾ നെഗറ്റീവായത് ആശ്വാസമായി. നെതർലാൻഡിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇദ്ദേഹത്തിന് നേരിയ പോസിറ്റീവ് ഫലം ലഭിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവാകുകയായിരുന്നു. കൂടാതെ, ഇറ്റലിയിൽ നിരീക്ഷണത്തിലായിരുന്ന 25 വയസ്സുകാരന്റെ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.
നിലവിൽ എട്ട് സ്ഥിരീകരിച്ച കേസുകളും രണ്ട് സംശയിക്കുന്ന കേസുകളും ഉൾപ്പെടെ പത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ മൂന്ന് മരണങ്ങളും സംഭവിച്ചു. ഫ്രാൻസിൽ ചികിത്സയിലുള്ള ഒരു യാത്രക്കാരിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇവർ കൃത്രിമ ശ്വസന സംവിധാനത്തിന്റെ സഹായത്തോടെയാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ലോകാരോഗ്യ സംഘടനയും ഇസിഡിസിയും സംയുക്തമായി വിവിധ രാജ്യങ്ങളിലെ യാത്രക്കാരെ നിരീക്ഷിച്ചുവരികയാണ്. കപ്പലിൽ വൈറസ് എങ്ങനെ പടർന്നുവെന്നും കൂടുതൽ പേരിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്.











0 comments